ബെംഗളൂരു : ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ.
ഈ മാസം 20-നാണ് ഇത്തവണത്തെ ദീപാവലി ആഘോഷം.
ഇതിന് ദിവസങ്ങൾക്ക് മുൻപേ പടക്കം പൊട്ടിക്കൽ വ്യാപകമാകും. ഇതിൽ അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതിക്ക് ദോഷകരമാകുന്നത് ഒഴിവാക്കാനുമാണ് സർക്കാർനടപടി.
- പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിത പടക്കങ്ങൾ മാത്രമേ പടക്കക്കടകളിൽനിന്നും ആഘോഷ ദിവസങ്ങളിൽ വിൽക്കാൻ അനുവദിക്കൂവെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു.
- ഇക്കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
- അപകടകരമായ ലോഹങ്ങൾ ഉൾക്കൊള്ളുന്ന പടക്കങ്ങൾ വിൽക്കില്ലെന്ന് പടക്കക്കടകളുടെ നടത്തിപ്പുകാരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങാനും മന്ത്രി നിർദേശിച്ചു.
- മുൻ വർഷങ്ങളിലെല്ലാം ദീപാവലി ആഘോഷാവസരങ്ങളിൽ നടക്കുന്ന പടക്കം പൊട്ടിക്കലിൽ ഒട്ടേറെ പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്.
- പലർക്കും കണ്ണിനാണ് പരിക്കേൽക്കാറ്. ഇത് കണക്കിലെടുത്ത് പടക്കംപൊട്ടിച്ച് പരിക്കേൽക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിൽ പ്രത്യേകവാർഡ് തുറക്കാറുണ്ട്.
- ആഘോഷദിവസങ്ങളിൽ ബെംഗളൂരു നഗരത്തിലെ അന്തരീക്ഷത്തിന്റെ ഗുണനിലവാരം താഴ്ന്നുപോകുന്നതും പതിവാണ്.
- വെടിമരുന്നിൽനിന്നുള്ള പുക അന്തരീക്ഷത്തിൽ നിറയുന്നതിനാലാണിത്. പൊട്ടിക്കുന്നത് കൂടുതൽ ഹരിതപടക്കമാണെങ്കിൽ ഇത് ഒഴിവാക്കാനാകും.
