ബെംഗളൂരു : നിർമിതബുദ്ധി (എഐ) കാരണമുള്ള തൊഴിൽനഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. ഐടി വകുപ്പിന്റെ നേതൃത്വത്തിലുള്ള സർവേ 27-ന് ആരംഭിക്കും.
ഐടി അടക്കമുള്ള മേഖലകളിൽ എഐയും ഓട്ടമേഷനും വലിയ തൊഴിൽനഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഐടി ഹബ്ബുകളിൽ ഒന്നായ ബെംഗളൂരുവിനെ ഇത് വലിയരീതിയിൽ ബാധിക്കും.
ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ വിദഗ്ധർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പുതിയ ഐടി നയം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് സർവേ.
എഐ വ്യവസായരംഗത്തെ ഉടച്ചുവാർക്കുമ്പോൾ സംസ്ഥാനത്തെ തൊഴിൽമേഖല പിന്നിലാകാതിരിക്കാനാണ് പഠനം നടത്തുന്നതെന്ന് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. പുതിയ തൊഴിൽമേഖലയുടെ ആവശ്യം തിരിച്ചറിയുകയും അതിനനുസരിച്ച് നൈപുണിവികസനം നടപ്പാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
എഐ ഉപയോഗം വ്യാപകമാക്കുമ്പോൾ തൊഴിൽ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ, വെല്ലുവിളികൾ എന്നിവ നേരിടുന്നത് എങ്ങനെയായിരിക്കണമെന്ന് കണ്ടെത്താൻ സർവേ ഉപകരിക്കുമെന്നാണ് സർക്കാരിന്റെ കണക്കൂട്ടൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.