ബെംഗളൂരു: റിമോട്ട് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികളെ വലയിലാക്കാൻ പുതിയ തന്ത്രങ്ങളുമായി സൈബർ ക്രിമിനലുകൾ സജീവമാകുന്നു. പ്രമുഖ വെബ് സുരക്ഷാ പ്ലാറ്റ്‌ഫോമായ ‘ക്ലൗഡ്‌ഫ്ലെയർ’ വെരിഫിക്കേഷന്റെ മറവിൽ ഉദ്യോഗാർത്ഥികളുടെ കമ്പ്യൂട്ടറുകളിൽ മലീഷ്യസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഒരു ടെക് പ്രൊഫഷണൽ തനിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ പുതിയ തട്ടിപ്പ് രീതി പുറംലോകമറിഞ്ഞത്.
‘ക്രിപ്‌റ്റോറോ’ (Criptoro) എന്ന കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥിയെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പുകാരുടെ നീക്കം. അതീവ പ്രൊഫഷണലായ രീതിയിൽ ഇന്റർവ്യൂ നടപടികൾ പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർത്ഥിക്ക് ഒരു ചാറ്റ് ലിങ്ക് അയച്ചുനൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ലഭിച്ച പേജ് യഥാർത്ഥ ക്ലൗഡ്‌ഫ്ലെയർ വെരിഫിക്കേഷൻ പേജിന് സമാനമായ ഒന്നായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായി നിങ്ങൾ മനുഷ്യനാണോ എന്ന് ഉറപ്പുവരുത്താൻ കീബോർഡിലെ പ്രത്യേക ഷോർട്ട്കട്ടുകൾ അമർത്താൻ ഉദ്യോഗാർത്ഥിയോട് ആവശ്യപ്പെട്ടു.
യൂസർ അറിയാതെ സിസ്റ്റത്തിൽ കോപ്പി ചെയ്യപ്പെട്ട അപകടകരമായ കമാൻഡുകൾ പ്രവർത്തിപ്പിക്കാനാണ് Windows + R, Ctrl + V, Enter എന്നീ കീബോർഡ് കോമ്പിനേഷനുകൾ ഉപയോഗിക്കാൻ തട്ടിപ്പുകാർ നിർദ്ദേശിക്കുന്നത്. ഇതിലൂടെ കമ്പ്യൂട്ടറിലെ പാസ്‌വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ, മറ്റ് വ്യക്തിഗത രേഖകൾ എന്നിവ ചോർത്താൻ ഇവർക്ക് എളുപ്പത്തിൽ സാധിക്കും. ഇന്റർവ്യൂ പ്രക്രിയയുടെ ഭാഗമാണെന്ന് കരുതി ഉദ്യോഗാർത്ഥികൾ ഇത്തരം കെണികളിൽ വീഴാൻ സാധ്യതയേറെയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യഥാർത്ഥ ക്ലൗഡ്‌ഫ്ലെയർ വെരിഫിക്കേഷൻ പ്രക്രിയയിൽ ഒരിക്കലും ഉപയോക്താക്കളോട് കീബോർഡ് ഷോർട്ട്കട്ടുകൾ അമർത്താൻ ആവശ്യപ്പെടാറില്ലെന്ന് സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്തവർ ഉടൻ തന്നെ തങ്ങളുടെ എല്ലാ പ്രധാന പാസ്‌വേഡുകളും മാറ്റണമെന്നും സിസ്റ്റം ആന്റി വൈറസ് ഉപയോഗിച്ച് സ്കാൻ ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. റിമോട്ട് ജോലി വാഗ്ദാനം ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടികളിലേക്ക് നീങ്ങണമെന്നും ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
