ബെംഗളുരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണവുമായി ബന്ധപ്പെട്ട് ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടും സംസ്‌കാര ചടങ്ങിന് പോകാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധം നടന്നു. ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാനാണ് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
എന്നാല്‍ അധ്യാപകന് മരണത്തില്‍ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്യാമെന്ന് കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍ ചര്‍ച്ച തങ്ങള്‍ക്ക് മുന്നില്‍വച്ച് വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. നേരത്തെ ആദിത്യന്റെ മരണത്തില്‍ കോളേജ് മാനേജ്‌മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആദിത്യന്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാണ് പരാതി. ആദിത്യന്‍ ജീവനൊടുക്കിയത് ഒറ്റപ്പെടല്‍ നേരിട്ടതുകൊണ്ടാണെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.
മരണ വിവരം അറിഞ്ഞ് ഇന്നലെ ബെംഗളുരുവില്‍ എത്തിയ പിതാവ് പ്രദീപ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോട് ആദിത്യന്‍ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്‌മെന്റ് പറഞ്ഞത്. കുടുംബത്തിന്റെ പരാതി സ്വീകരിക്കാന്‍ ആദ്യം ഹെബ്ബഗോഡി പൊലീസ് വിമുഖത കാണിച്ചതും ദുരൂഹത ഉണ്ടാക്കി. ബെംഗളുരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായത്.
സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യന്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പരാതി നല്‍കിയ ആദിത്യനും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ആരോപണ വിധേയര്‍ പറഞ്ഞിരുന്നു. ഈ ആരോപണവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ആദിത്യനെ കുറ്റപ്പെടുത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]