ലൈംഗിക പീഡനക്കേസ് പ്രതിയായ പ്രജ്വൽ വന്നിറങ്ങിയ പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ (സെക്കുലർ) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ.

ജർമനിയിലെ മ്യൂണിക്കിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽ എത്തിയതിന് പിന്നാലെയാണ് കർണാടകയിലെ ഹാസർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൂടിയായ പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തത്.

പ്രജ്വലിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കസ്റ്റഡിയിലെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറുകയുമായിരുന്നു. അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ ചോദ്യം ചെയ്യലിനായി സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.

34 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പ്രജ്വൽ തിരിച്ചെത്തിയത്. ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട് 12.48 ഓടെ ബെംഗളൂരു വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ എത്തുകയായിരുന്നു.

  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്

വ്യാഴാഴ്ച വൈകിട്ട് 4.30ന് മ്യൂണിക്കിൽ നിന്ന് തിരിച്ച വിമാനം 8 മണിക്കൂർ 43 മിനിറ്റ് പറന്നാണ് ബെംഗളൂരുവിലെത്തിയത്. വിമാനം 20 മിനിറ്റ് വൈകിയിരുന്നു.

വിമാനം വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് ഇന്ത്യയിലേക്ക് പുറപ്പെട്ടതായും ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്യുന്നതായുമുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പോലീസ് സംഘം വിമാനത്തിൽ പ്രവേശിച്ചു.

9 അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്തിയിൽ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു.

വിമാനത്താവളത്തിന് പുറത്ത് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് സജ്ജമാക്കിയിരുന്നു.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിച്ചതിന് പിന്നാലെ പ്രജ്വലിനെ മെഡിക്കൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് എത്തിക്കുകയും വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മൂന്ന് ബലാത്സംഗക്കേസുകളാണ് പ്രജ്വലിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണ് പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

പോലീസ് പ്രജ്വലിൻ്റെ വീട്ടിൽ പരിശോധന നടത്തുകയും നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെയുള്ള കേസുകൾ വ്യാജമാണെന്നും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിലൂടെ പ്രജ്വൽ വ്യക്തമാക്കിയിരുന്നു.

ജെഡി(എസ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമാണ് പ്രജ്വൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts