ദളിതർക്ക് ഭക്ഷണം നൽകാൻ വിസമ്മതിച്ച ഹോട്ടലുടമ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിലെ ഗ്രാമങ്ങളിൽ ജാതിവിവേചനത്തിന് തെളിവായി ഒരു സംഭവംകൂടി പുറത്തുവന്നു.

ബല്ലാരി ജില്ലയിലെ കുരുഗോഡു താലൂക്കിലുള്ള ഗുത്തിഗനൂർ ഗ്രാമത്തിൽ ദളിത് യുവാക്കൾക്ക് ഭക്ഷണം നിഷേധിച്ചതിന് ഹോട്ടലുടമയുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടൽ നടത്തുന്ന നാഗവേണിയും ബന്ധു വീരഭദ്രപ്പയുമാണ് അറസ്റ്റിലായത്. ദളിതർക്ക് ഭക്ഷണംവിളമ്പില്ലെന്ന് പറഞ്ഞത് ചോദ്യംചെയ്തപ്പോൾ ശാരീരികമായി കൈയേറ്റം ചെയ്തതായി കാണിച്ച് മഹേഷ്(27) നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് കുരുഗോഡു എസ്.ഐ. എം. സുപ്രീത് പറഞ്ഞു.

ആഴ്ചകൾക്കുമുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

യുവാക്കളും ഹോട്ടലുടമയും തമ്മിൽ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് കേസെടുത്തത്.

മഹേഷിന്റെ മൊഴിരേഖപ്പെടുത്തിയശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ്. കുരുഗോഡു കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

രണ്ടാഴ്ച മുമ്പ് ചിക്കമഗളൂരുവിലെ തരിഗരെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ ജോലിക്കെത്തിയ ദളിത് യുവാവ് ജാതിവിവേചനത്തിൽ ആക്രമണത്തിനിരയായ സംഭവമുണ്ടായി.

യുവാവിന്റെ പ്രവേശനംകാരണം ഗ്രാമം അശുദ്ധമായെന്നുപറഞ്ഞ് ശുദ്ധിക്രിയ നടത്താനായി ക്ഷേത്രം അടച്ചിട്ടിരുന്നു.

ഇതിനെതിരെ ദളിത് സംഘടനകൾ പ്രതിഷേധമുയർത്തി. തുടർന്ന് റവന്യു ഉദ്യോഗസ്ഥരും പോലീസുമെത്തി ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us