വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം, ഹോട്ടലുകൾ ബുക്ക് ചെയ്തു 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം.

ഇതിനായി ബെംഗളൂരുവിലെയും മഹാബലിപുരത്തെയും ഓരോ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ട്.

പാർട്ടി 130ൽ താഴെ സീറ്റുകളാണ് നേടുന്നതെങ്കിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഹോട്ടലിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റുമെന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് വിവരം. 130 സീറ്റുകൾ നേടിയാൽ ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിൽ എം.എൽ.എമാരെ ഇന്ന് വൈകുന്നേരം തന്നെ എത്തിക്കും.

എംഎൽഎ മാരെ തമിഴ്നാട്ടിലേക്ക് മാറ്റുമോ അതോ ബെംഗളൂരുവിൽ തന്നെ താമസിപ്പിക്കുമോ എന്ന കാര്യത്തിൽ വൈകീട്ടോടെ വ്യക്തത വരും. അതേസമയം, ഇപ്പോഴത്തെ ലീഡർ നില നോക്കിയാൽ റിസോർട്ട് രാഷ്ട്രീയം കളിക്കേണ്ടി വരില്ലെന്നാണ് വ്യക്തമാകുന്നത്.

224 അംഗ കർണാടക നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. നിലവിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് കോൺഗ്രസ്‌ പ്രതീക്ഷ. അതേസമയം, കേവല ഭൂരിപക്ഷം ലഭിച്ചാലും 130 സീറ്റുകളിലധികം നേടിയില്ലെങ്കിൽ ബിജെപി സ്ഥാനാർത്ഥികളെ തട്ടിയെടുക്കാനുള്ള നീക്കം തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിയുടെ ഓപ്പറേഷൻ കമല തുടക്കം മുതലേ തടയിടാൻ കോൺഗ്രസ്‌ ശ്രമിച്ചത്.

2018ൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. പക്ഷേ, 78 സീറ്റുകൾ കോൺഗ്രസ്‌ നേടിയപ്പോൾ 37 സീറ്റുകൾ നേടിയ ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും തങ്ങളെ പക്ഷത്തേക്ക് എത്തിച്ച് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഓപ്പറേഷൻ കമല എന്ന പേരിലായിരുന്നു ബിജെപി ഈ നീക്കം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us