ഹിജാബിട്ട പെൺകുട്ടികൾ തീവ്രവാദികളെന്ന് വിളിച്ച യശ്പാൽ സുവർണയ്ക്ക് സീറ്റ് നൽകിയത് വിവാദത്തിലേക്ക് 

ബെംഗളൂരു:ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരമെന്ന് പരിഹാസം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള ‘കടപ്പാട്’ ബി.ജെ.പി പ്രകടിപ്പിച്ചതെന്ന് ആക്ഷേപം.

ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് തുടക്കമിട്ട സിറ്റിങ് എം.എല്‍.എ രഘുപതി ഭട്ടിനെ ഒഴിവാക്കിയാണ് സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്. പാര്‍ട്ടി നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് രഘുപതി ഭട്ട് ഉന്നയിച്ചത്.

ഹിജാബ് വിവാദത്തിന്‍റെ പ്രഭവകേന്ദ്രമായ ഉഡുപ്പി ഗവ. പി.യു ഗേള്‍സ് കോളജിലെ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ബി.ജെ.പിയിലെ പുതുമുഖ സ്ഥാനാര്‍ഥികളിലൊരാളായ യശ്പാല്‍. ഫ്രാന്‍സിന് മുമ്പ് ഹിജാബും ഹലാലും നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യയെന്ന യശ്പാലിന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

ഹിജാബ് വിഷയത്തില്‍ ദക്ഷിണ കന്നഡ മേഖലയില്‍ അശാന്തി സൃഷ്ടിച്ചത് നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് സുവര്‍ണ പറഞ്ഞിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ല കോഓപറേറ്റീവ് ഫിഷ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് യശ്പാല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us