ക്ലാസ്സ് മുറികൾക്ക് കാവി നിറം നൽകുന്നത് ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന  ക്ലാസ് മുറികൾക്ക് കാവിനിറം നൽകിയതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

“ക്ലാസ് മുറികൾക്ക് കാവിനിറം നൽകുന്നതിൽ എന്താണ് തെറ്റ്? ദേശീയ പതാകയിൽ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദൻ വരെ കാവി ധരിച്ചിരുന്നില്ലേ?”- വിമർശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ. 

സർക്കാരിൻറെ പുതുതായ ‘വിവേക’ പദ്ധതിയിൽ നിർമ്മിക്കാൻ പോകുന്ന ക്ലാസ് മുറികൾക്കാണ് കാവിനിറം നൽകിയത്. ഏകദേശം 7601 പുതിയ ക്ലാസ് മുറികളാണ് സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നത്.

പദ്ധതിയുടെ തുടക്കത്തിൻ്റെ ഭാഗമായി കലബുറഗി ജില്ലയിലെ മഡിയാളിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ ശിശുദിനത്തിന് വിവേക പദ്ധതിയുടെ തറയിടൽ കർമ്മം മുഖ്യമന്ത്രി നിർവ്വഹിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

“വിമർശനമുന്നയിക്കുന്നവർക്ക് വിദ്യഭ്യാസത്തിന്റെ സമഗ്രവികസനത്തിന് ഒരു താൽപ്പര്യവുമില്ല. ഏത് പുരോഗമനപദ്ധതിയുടെ പേരിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്വാമിവിവേകാനന്ദന്റെ പേരിലുള്ള വിവേക പദ്ധതിയിൽ അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാനും അതുവഴി സ്കൂളുകളിൽ ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കാനും കഴിയും. ചിലർക്ക് കാവി നിറം അലർജിയാണ്, കോൺഗ്രസിനോട്‌ ഒറ്റ ചോദ്യമേ ഉള്ളു, അവരുടെ കൊടിയിൽ കാവി നിറം ഇല്ലേ? അത്രയ്ക്ക് അലർജിയുണ്ടെങ്കിൽ അത് നീക്കം ചെയ്യൂ”- മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us