ബെംഗളൂരു: ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം.
സമൂഹത്തെ ഭിന്നിപ്പിക്കുകയും ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഈ യാത്രയെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരടങ്ങുന്ന 500 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.
നെഹ്റു കശ്മീരിനെ വിഭജിച്ചു. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും യോഗം നന്ദി അറിയിച്ചു. ആറുമാസത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് 140 മുതല്‍ 150 സീറ്റുകളില്‍ വരെ വിജയിക്കും.
യോഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പക്ഷേ, പ്രതിപക്ഷ കക്ഷിയായ ജെ.ഡി.എസിനെ കുറ്റപ്പെടുത്തിയില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതക്കും പ്രാധാന്യം നല്‍കിയുള്ള ഭരണത്തിനാണ് ബി.ജെ.പി ഊന്നല്‍ നല്‍കുന്നത്. എല്ലാവരെയും തുല്യതയോടെ കാണുന്ന ഭരണമാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. 70 വര്‍ഷം രാജ്യം ഭരിച്ചവരുടെ രാഷ്ട്രീയനാടകങ്ങള്‍ ജനം മറക്കാന്‍ സമയമായിട്ടില്ല.
പ്രാദേശിക കക്ഷികളിലും ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു. ബി.ജെ.പി 18 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ഭരണനേട്ടം കൊണ്ടാണെന്നും ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.