കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി

ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. വിമതർ നൽകിയ ഹർജി വിധിപറയാനായി സുപ്രീംകോടതി മാറ്റി. ഇരുവിഭാഗത്തിന്റെയും വാദം വെള്ളിയാഴ്ച പൂർത്തിയായി.

കോൺഗ്രസ്-ജെ.ഡി.എസ്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എം.എൽ.എ.സ്ഥാനം രാജിവെച്ച 17 പേരെയാണ് സ്പീക്കറായിരുന്ന കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കിയത്. ഇതിനെതിരേയാണ് വിമതർ സുപ്രീംകോടതിയിൽ ഹർജിനൽകിയത്.

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും വിമതർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അയോഗ്യരാക്കിയവരെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെടുന്നതിന്റെ അർഥം എന്താണെന്നും ഹർജി ഭരണഘടനാ ബെഞ്ചിനു വിടണമെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

വിമത എം.എൽ.എ.മാരുടെ കാര്യത്തിൽ വീണ്ടും തീരുമാനമെടുക്കാൻ സ്പീക്കർ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ വിശ്വാസവോട്ടിൽ പങ്കെടുക്കാതെ രാജിവെച്ച എം.എൽ.എ.മാർക്ക് കൂറുമാറ്റനിരോധന നിയമം ബാധകമാണെന്നാണ് കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചത്.

ദീപാവലി അവധിക്കുശേഷം വിധിപറയാനാണ് സാധ്യത. വിമതരുടെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിലേക്ക്‌ മാറ്റിയത്.

സുപ്രീംകോടതിവിധി കോൺഗ്രസ്-ജെ.ഡി.എസ്. വിമതർക്ക് നിർണായകമാണ്. വിധി അനുകൂലമായാൽ വിമതർ ബി.ജെ.പി. സ്ഥാനാർഥികളായി മത്സരിക്കും. വിധി എതിരായാൽ സംസ്ഥാനത്തെ ബി.ജെ.പി. സർക്കാർ പ്രതിസന്ധിയിലാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us