കൊച്ചി: പുലിപ്പല്ല് കഴുത്തിലണിഞ്ഞ് ‘അന്തസ്സായി’ നടന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്ക് ഒടുവിൽ വനംവകുപ്പിന്റെ വക പണി പാളി. താരം കഴുത്തിലണിഞ്ഞിരുന്ന ലോക്കറ്റിലെ പല്ല് പ്ലാസ്റ്റിക്കോ പൂച്ചപ്പല്ലോ ഒന്നുമല്ല, ഒറിജിനൽ പുലിപ്പല്ല് തന്നെയാണെന്ന് കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ കേസിൽ വേടനെതിരെ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള ഊർജിത നീക്കത്തിലാണ് വനംവകുപ്പ്. അനധികൃതമായി പുലിപ്പല്ല് കൈവശം വെച്ചതിനും മൃഗവേട്ട തടയൽ നിയമപ്രകാരവുമൊക്കെ വേടനെതിരെ നേരത്തെ തന്നെ വനംവകുപ്പ് കേസെടുത്തിരുന്നു.
കടുത്ത വകുപ്പുകൾ തന്നെയാണ് വനംവകുപ്പ് വേടന്റെ തലയിൽ വെച്ചുകൊടുത്തിരിക്കുന്നത്. കേസിൽ ജാമ്യം ലഭിക്കുന്നതും, അത്ര പെട്ടെന്നൊന്നും ജാമ്യം കിട്ടാത്തതുമായ കുറ്റങ്ങൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, കേസിൽ നിന്ന് എങ്ങനെയെങ്കിലും തലയൂരാൻ മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ് വനംവകുപ്പിനെ വട്ടംകറക്കുകയാണ് താരം. കഴുത്തിലെ പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ഏതോ ഒരു കൊടും ആരാധകൻ തനിക്ക് സമ്മാനമായി നൽകിയതാണെന്നാണ് വേടൻ ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ മൊഴി. എന്നാൽ തായ്‌ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു താരം ആദ്യം പോലീസിനോട് കാച്ചിവിട്ടിരുന്നത്. സംഭവം വനംവകുപ്പിന്റെ കൈകളിലേക്ക് നീങ്ങിയതോടെയാണ് തായ്‌ലൻഡ് മാറി തമിഴ്‌നാടായത്.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഹിൽപാലസ് പോലീസ് വേടനെ പൊക്കിയതോടെയാണ് പുലിപ്പല്ല് കഥ പുറംലോകമറിയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. പോലീസ് ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് ഉപയോഗിച്ച കാര്യം വേടൻ വിനയപൂർവ്വം സമ്മതിക്കുകയും ചെയ്തു. എന്നാൽ കഞ്ചാവ് കേസിന്റെ ഇടയിലാണ് പോലീസിന്റെ കണ്ണ് വേടന്റെ കഴുത്തിലെ തിളങ്ങുന്ന ലോക്കറ്റിൽ ഉടക്കിയത്. അത് ഒടുവിൽ യഥാർത്ഥ പുലിയുടെ പല്ല് തന്നെയാണെന്ന് തെളിഞ്ഞതോടെ, കഞ്ചാവ് കേസിനേക്കാൾ വലിയ ‘പുലി വാലാണ്’ റാപ്പർ ഇപ്പോൾ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്നത്.
