ലക്‌നൗ: വിവാഹസൽക്കാരത്തിനിടെ വസ്ത്രത്തിൽ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് യുവാവിന്റെ കൊലപാതകത്തിൽ. ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ചുള്ള ഡി.ജെ പാർട്ടിക്കിടെയാണ് തർക്കങ്ങളുടെ തുടക്കം. തുടർന്ന് സൽക്കാരത്തിനിടെ ഒരാളുടെ വസ്ത്രത്തിൽ ചിക്കൻകറി വീണതോടെ സ്ഥിതിഗതികൾ വഷളാകുകയും ഇരുവിഭാഗവും ഏറ്റുമുട്ടുകയുമായിരുന്നു. കല്ലുകൾ, ബെൽറ്റുകൾ, മുളവടികൾ, വടിവാളുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് സുമിത്തിന്റെ വിവാഹം കഴിഞ്ഞത്. ഒരു മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന സുമിത്തായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്തവരെ കണ്ടെത്താനായി പ്രദേശത്തെ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]