ബെംഗളൂരു: മലയാളി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കിക്കൊണ്ട് ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്ക് കർണാടക ആർടിസി പുതിയ പ്രതിദിന നോൺ എസി പല്ലക്കി സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിച്ചു. നിലവിലുണ്ടായിരുന്ന സർവീസുകൾക്ക് പകരമായാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുത്തൻ സ്ലീപ്പർ ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയിരിക്കുന്നത്.
ബെംഗളൂരു ശാന്തിനഗർ ടെർമിനലിൽ നിന്ന് രാത്രി 8.36-ന് പുറപ്പെടുന്ന എറണാകുളം സർവീസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി പിറ്റേന്ന് രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തിച്ചേരും. മടക്ക സർവീസ് എറണാകുളത്തു നിന്ന് രാത്രി 7.02-ന് പുറപ്പെട്ട് തൃശൂർ, പാലക്കാട് വഴി രാവിലെ 6 മണിക്ക് ബെംഗളൂരു മജസ്റ്റിക് ബസ് ടെർമിനലിൽ യാത്ര അവസാനിപ്പിക്കും. 1264 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. നേരത്തെ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന രാജഹംസ നോൺ എസി സീറ്റർ ബസിന് പകരമായാണ് 30 ബെർത്തുകളുള്ള ഈ പുതിയ സ്ലീപ്പർ ബസ് അനുവദിച്ചത്.
കാസറഗോട്ടേക്കുള്ള പല്ലക്കി സർവീസ് ശാന്തിനഗർ ടെർമിനലിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് സാറ്റലൈറ്റ്, മൈസൂരു, സുള്ള്യ, മുള്ളേരിയ വഴി രാവിലെ 5.45-ന് കാസറഗോഡ് എത്തും. തിരിച്ച് കാസറഗോഡ് നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന ബസ് മുള്ളേരിയ, സുള്ള്യ, മൈസൂരു വഴി രാവിലെ 5.50-ന് ശാന്തിനഗറിൽ തിരിച്ചെത്തും. 1000 രൂപയാണ് ഈ സർവീസിന്റെ ടിക്കറ്റ് നിരക്ക്.
കാസറഗോട്ടേക്ക് നേരത്തെ സർവീസ് നടത്തിയിരുന്ന പഴയ നോൺ എസി സ്ലീപ്പർ ബസിന് പകരമാണ് ഈ പുതിയ പല്ലക്കി സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സർവീസിന് പുറമെ നിലവിലുള്ള മൾട്ടി ആക്സിൽ എസി വോൾവോ ബസ് സർവീസും കാസറഗോട്ടേക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സ്ലീപ്പർ ബസുകൾ എത്തിയതോടെ ദീർഘദൂര യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സുഖകരമായ യാത്ര സാധ്യമാകും.
