ബെംഗളൂരു: നഗരത്തിൽ വീണ്ടും വളർത്തുനായയുടെ ആക്രമണം. മഹാദേവപുരയിൽ സൈക്കിൾ ചവിട്ടുകയായിരുന്ന പന്ത്രണ്ടുകാരനെ റോട്ട്‌വീലർ ഇനത്തിൽപ്പെട്ട വളർത്തുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ജൂൺ 13-ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുട്ടി റോഡിലൂടെ സൈക്കിൾ ഓടിച്ചുപോകുമ്പോൾ നായ പെട്ടെന്ന് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ അരക്കെട്ടിന് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.
വിപിൻ എന്നയാളുടെ മകനാണ് പരിക്കേറ്റത്. ആക്രമണമുണ്ടായ ഉടൻ തന്നെ കുട്ടി സഹായത്തിനായി നിലവിളിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ പിടിയിൽ നിന്നും കുട്ടിയെ രക്ഷപെടുത്തിയത്. തുടർന്ന് വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് കുടുംബാംഗങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കിയതിനെ തുടർന്നാണ് അവർ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.
ശ്യാം എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റോട്ട്‌വീലർ നായയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് വിപിൻ, ശ്യാമിന്റെ കുടുംബത്തോട് വിശദീകരണം ചോദിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. തങ്ങളുടെ നായയല്ല പ്രശ്നക്കാരനെന്നും, കുട്ടി നായയെ ഉപദ്രവിച്ചതുകൊണ്ടാണ് അത് കടിക്കാൻ തുനിഞ്ഞതെന്നുമാണ് ശ്യാമിന്റെ ഭാര്യ വിജയലക്ഷ്മി വാദിച്ചത്.
ഇതേച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടാവുകയും, നായയുടെ ഉടമസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണത്തിൽ പ്രതിഷേധിച്ച് വിപിൻ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മഹാദേവപുര പോലീസ് സ്റ്റേഷനിൽ നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
