ബെംഗളൂരു: കർണാടകയെ പിടിച്ചുകുലുക്കിയ ബിറ്റ്‌കോയിൻ കുംഭകോണക്കേസിൽ കുപ്രസിദ്ധ ഹാക്കർ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീക്കിയെയും (Sriki) രണ്ട് കൂട്ടാളികളെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ശ്രീക്കിയെ കൂടാതെ റോബിൻ ഖണ്ഡേൽവാൾ, സുനിഷ് ഹെഗ്ഡെ എന്നിവരെയാണ് ശനിയാഴ്ച കോടതി 10 ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച രാത്രി ജയനഗറിലെ വസതിയിൽ നിന്നാണ് കേന്ദ്ര ഏജൻസി ശ്രീക്കിയെ കസ്റ്റഡിയിലെടുത്തത്.
ദേശീയ-അന്തർദ്ദേശീയ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബിറ്റ്‌കോയിനുകൾ മോഷ്ടിക്കുക, ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക തുടങ്ങിയ നിരവധി കേസുകൾ ശ്രീക്കിയുടെ പേരിലുണ്ട്. 2019-ൽ കർണാടക സർക്കാരിന്റെ ഇ-പ്രൊക്യൂർമെന്റ് പോർട്ടൽ ഹാക്ക് ചെയ്ത് 11.5 കോടി രൂപ തട്ടിയെടുത്തതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസുകളിലൊന്ന്. 2020-ൽ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ശ്രീക്കിയുടെ ഹാക്കിംഗ് വൈദഗ്ധ്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ശ്രീക്കിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയും വിശദമായ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് വിട്ടുനൽകുകയുമായിരുന്നു. ബിറ്റ്‌കോയിൻ ഇടപാടുകളിലൂടെ ലഭിച്ച പണം വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ വഴി വെളുപ്പിച്ചതായും ഡാർക്ക് വെബ് പ്ലാറ്റ്‌ഫോമുകൾ വഴി മയക്കുമരുന്ന് വാങ്ങാൻ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശ്രീക്കിയുടെ സുഹൃത്തും കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹാരിസ് നലപ്പാടിന്റെ വസതിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. എന്നാൽ ശ്രീക്കിയുമായി തനിക്ക് ബന്ധമില്ലെന്നാണ് നലപ്പാട് അവകാശപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) 12-ഓളം സ്ഥലങ്ങളിൽ ഇ.ഡി ഇതിനകം റെയ്ഡ് പൂർത്തിയാക്കിയിട്ടുണ്ട്. കുംഭകോണത്തിന്റെ വേരുകൾ തേടി കൂടുതൽ ഉന്നതവരിലേക്ക് അന്വേഷണം നീങ്ങാനാണ് സാധ്യത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]