ബെംഗളൂരു: സർക്കാർ രേഖകൾ സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന കടുത്ത അനാസ്ഥയ്ക്ക് തെളിവായി ബെംഗളൂരുവിലെ പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) ഓഫീസ്. കെ.ആർ. സർക്കിളിലുള്ള സ്‌പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസിലെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഏറ്റെടുക്കൽ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളാണ് മഴവെള്ളം കയറി നശിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുണ്ടായ കനത്ത മഴയിൽ ഓഫീസിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള ഫയലുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ വെള്ളം കയറിയതോടെ രേഖകളെല്ലാം പൂർണ്ണമായും നനഞ്ഞു കുതിർന്നു. മഴ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും സുപ്രധാന രേഖകൾ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ തയ്യാറാകാതിരുന്നതാണ് ഈ നാശനഷ്ടത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്.
നിലവിൽ നനഞ്ഞ ഫയലുകൾ ഓഫീസിന് മുന്നിലെ മുറ്റത്ത് വെയിലത്ത് വെച്ച് ഉണക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. പല രേഖകളിലെയും എഴുത്തുകളും ഔദ്യോഗിക കുറിപ്പുകളും മഷി പടർന്ന് മാഞ്ഞുപോയ നിലയിലാണ്. കോടിക്കണക്കിന് രൂപയുടെ സർക്കാർ ഇടപാടുകൾ രേഖപ്പെടുത്തിയ ഫയലുകൾ നശിച്ചത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും വഴിതുറക്കുമെന്ന് പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ചയിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]