മുംബൈ: ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിന് കാരണമായത് ഭക്ഷ്യവിഷബാധയല്ലെന്നും, തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലി വിഷമാണെന്നും ഫോറൻസിക് റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷത്തിന്റെ അംശങ്ങൾ കണ്ടെത്തിയതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്. തണ്ണിമത്തനിൽ നിന്നുള്ള സാധാരണ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും വിശദമായ രാസപരിശോധനയിലാണ് എലി വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ദക്ഷിണ മുംബൈയിലെ വീട്ടിൽ നടന്ന വിരുന്നിന് ശേഷമാണ് ദാരുണമായ സംഭവം നടന്നത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്‌റിൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. അതിഥികൾക്കൊപ്പം ചിക്കൻ പുലാവ് കഴിച്ച കുടുംബം, എല്ലാവരും മടങ്ങിയ ശേഷം രാത്രി ഒന്നോടെയാണ് തണ്ണിമത്തൻ കഴിച്ചത്. പിറ്റേന്ന് രാവിലെ ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം നടപടികൾക്കിടെ മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായ നിലയിൽ കണ്ടെത്തിയത് ഡോക്ടർമാരിൽ സംശയമുണർത്തിയിരുന്നു. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ അവയവങ്ങൾക്ക് ഇത്തരത്തിൽ നിറംമാറ്റം സംഭവിക്കാറില്ലെന്നും ഇത് മാരകമായ വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമാണെന്നും വിദഗ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഫോറൻസിക് ഫലം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ രാസപരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ മരണത്തിലേക്ക് നയിച്ച വിഷാംശത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.
