മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) നടന്ന ലൈംഗികാതിക്രമക്കേസിലെ പ്രധാന പ്രതിയും എച്ച്ആർ മാനേജറുമായ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇവർക്കെതിരെ നിലവിലുള്ളത്. അറസ്റ്റ് ഒഴിവാക്കാനായി താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ നാസിക് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കഴിഞ്ഞ നാല് ദിവസമായി ഛത്രപതി സാംബാജി നഗറിലെ നരേഗാവിലുള്ള കൈസർ കോളനിയിലെ ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം നിദ ഖാൻ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നാസിക് പ്രത്യേക അന്വേഷണ സംഘം (SIT), ഛത്രപതി സാംബാജി നഗർ പൊലീസ് കമ്മീഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റ് നിയമനടപടികൾക്കുമായി ഇവരെ നാസിക്കിലേക്ക് കൊണ്ടുപോയി.
2021 ഡിസംബറിൽ ‘പ്രോസസ് അസോസിയേറ്റ്’ ആയി ടിസിഎസിൽ ചേർന്ന നിദ ഖാനെ പരാതികൾ ഉയർന്നതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് കമ്പനിയിലെ ബിപിഒ യൂണിറ്റിലെ ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകിയത്. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നിദ ഖാനെ കണ്ടെത്താനായി പൊലീസ് സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിദ ഖാന് പുറമെ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെ കേസിൽ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
