ബെംഗളൂരു: രാഷ്ട്രീയത്തിലെ തീക്ഷ്ണമായ പോരാട്ടങ്ങൾക്കിടയിലും ഹൃദ്യമായ ഒരു സൗഹൃദക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കർണാടക. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുത്തച്ഛനായ വിവരം ബിജെപി എംപി തേജസ്വി സൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്. ശിവകുമാറിന്റെ മകൾ ഐശ്വര്യ പെൺകുഞ്ഞിന് ജന്മം നൽകിയ വാർത്തയെ രാഷ്ട്രീയത്തിനപ്പുറമുള്ള വൈകാരികമായ ഒരു കുറിപ്പിലൂടെയാണ് തേജസ്വി സൂര്യ അഭിനന്ദിച്ചത്.
ദക്ഷിണ ബെംഗളൂരുവിലെ വിവിധ വികസന പരിപാടികളിൽ ഇരുവരും ഒന്നിച്ചു പങ്കെടുക്കുന്നതിനിടെയാണ് ഈ സന്തോഷവാർത്ത ശിവകുമാറിനെ തേടിയെത്തിയത്. പരിപാടികൾക്കിടയിൽ കാറിൽ യാത്ര ചെയ്യുമ്പോൾ ശിവകുമാറിന് വീട്ടിൽ നിന്ന് നിരന്തരം ഫോൺ കോളുകൾ വരുന്നത് ശ്രദ്ധിച്ച തേജസ്വി സൂര്യ കാരണം തിരക്കിയപ്പോഴാണ് ‘താൻ ഒരു മുത്തച്ഛനാകാൻ പോകുന്നു’ എന്ന വിവരം അദ്ദേഹം പങ്കുവെച്ചത്. കുടുംബത്തിലെ ഇത്രയും പ്രധാനപ്പെട്ട ഒരു നിമിഷത്തിലും തന്റെ പൊതു ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ടുനിൽക്കാതെ ഫ്ലൈഓവർ ഉദ്ഘാടനവും സ്കൈവാക്കിന്റെ തറക്കല്ലിടലും ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും ഡി.കെ.എസ് പങ്കെടുത്തതിനെ തേജസ്വി സൂര്യ തന്റെ പോസ്റ്റിൽ പ്രശംസിച്ചു.
“പൊതുജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി വ്യക്തിജീവിതത്തെ ബാലൻസ് ചെയ്യുക എന്നതാണ്. കുടുംബത്തിലെ ഇത്രയും വലിയൊരു സന്തോഷനിമിഷത്തിലും തന്റെ കർത്തവ്യങ്ങൾ നിറവേറ്റിയ മുത്തച്ഛനായ ഡി.കെ. ശിവകുമാറിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ,” എന്ന് തേജസ്വി സൂര്യ കുറിച്ചു. ഐശ്വര്യയ്ക്കും കുഞ്ഞിനും കുടുംബത്തിനും എല്ലാവിധ സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ സന്തോഷങ്ങളിൽ നേതാക്കൾ കാണിക്കുന്ന ഈ ഐക്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
