ന്യൂഡൽഹി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’-യുടെ ഒടിടി (OTT) കരാറിൽ ഏർപ്പെടുന്നത് ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി വിലക്കി. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ നൽകിയ ഹർജിയിലാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിനെതിരെ കോടതി നടപടി സ്വീകരിച്ചത്. മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് നിർമ്മാതാക്കൾക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് ഈ വിലക്ക് നിലനിൽക്കുക.
ചിത്രത്തിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്ന് അവകാശപ്പെട്ടാണ് ആമസോൺ പ്രൈം കോടതിയെ സമീപിച്ചത്. നേരത്തെ ആശിർവാദ് സിനിമാസുമായി ഉണ്ടാക്കിയ കരാർ പ്രകാരം ഡിജിറ്റൽ റൈറ്റ്സിലെ വിവിധ വിഭാഗങ്ങളായ എസ്‍വിഒഡി, ടിവിഒഡി, എവിഒഡി തുടങ്ങിയവ തങ്ങൾക്ക് സ്വന്തമാണെന്ന് ആമസോൺ വാദിക്കുന്നു. തങ്ങളുടെ അനുമതിയില്ലാതെ മറ്റ് കക്ഷികളുമായി ഡിജിറ്റൽ അവകാശം സംബന്ധിച്ച കരാറുകളിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് കമ്പനി നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പുതിയ കരാറുകൾ ഉണ്ടാക്കുന്നത് നിയമനടപടികൾക്ക് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരത്തിലുള്ള പുതിയ നീക്കങ്ങളാണ് ആമസോണിനെ നിയമനടപടികളിലേക്ക് നയിച്ചത്. മെയ് 21-ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന് ആറ് ദിവസം മുൻപ് വരെ കോടതി വിലക്ക് തുടരുന്നത് സിനിമയുടെ സാമ്പത്തിക ഇടപാടുകളെയും വിതരണത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകർ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗമെന്ന നിലയിൽ വലിയ ഹൈപ്പോടെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]