ബെംഗളൂരു: വാഹനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുന്ന സിലിക്കൺ സിറ്റിയെ ഗതാഗതക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ വിപ്ലവകരമായ പദ്ധതിയുമായി സ്വകാര്യ കമ്പനികൾ രംഗത്ത്. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും പൊതുഗതാഗതം ഉപയോഗിക്കുന്ന ജീവനക്കാർക്ക് പ്രതിമാസം 2,000 രൂപ അധിക ഇൻസെന്റീവ് നൽകുമെന്ന് പ്രമുഖ കമ്പനിയായ ബയോകോൺ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമെന്ന ബെംഗളൂരുവിന്റെ ദുഷ്പേര് മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ആദ്യഘട്ടത്തിൽ 1,000 ജീവനക്കാർക്ക് പ്രയോജനം ജീവനക്കാർ കൃത്യസമയത്ത് ഓഫീസിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനും റോഡിലെ വാഹനസാന്ദ്രത കുറയ്ക്കാനുമാണ് ബയോകോൺ തങ്ങളുടെ ടെക്‌നീഷ്യൻമാർക്ക് ഈ ഓഫർ നൽകുന്നത്. മെട്രോ പാസ് രൂപത്തിലോ അല്ലെങ്കിൽ 2,000 രൂപ ഇൻസെന്റീവ് ആയോ ഈ തുക കൈപ്പറ്റാം. ആദ്യ ഘട്ടത്തിൽ 1,000 ജീവനക്കാരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യൂ ലോ ലൈൻ വലിയ മാറ്റമുണ്ടാക്കും: കിരൺ മജുംദാർ ഷാ ആർ.വി. റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള യെല്ലോ ലൈൻ മെട്രോ സർവീസ് ആരംഭിക്കുന്നതോടെ മേഖലയിലെ ഗതാഗത സമ്മർദ്ദത്തിന് വലിയ ആശ്വാസമാകുമെന്ന് ബയോകോൺ മേധാവി കിരൺ മജുംദാർ ഷാ പറഞ്ഞു. “ഞങ്ങളുടെ ഈ തീരുമാനം കണ്ട് കൂടുതൽ ഐടി-ബിടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്കായി ഇത്തരം പ്രോത്സാഹനങ്ങൾ നൽകാൻ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അവർ കൂട്ടിച്ചേർത്തു.
സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം പ്രോത്സാഹനങ്ങൾ നൽകുന്നതിനോടൊപ്പം തന്നെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള കർശന നടപടികളും കമ്പനികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കാറുകളിലും ബൈക്കുകളിലും ഓഫീസിലെത്തുന്നവരിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങി. പാർക്കിംഗ് നിരക്ക് നൽകുന്നതിനേക്കാൾ ലാഭകരം മെട്രോയോ ബി.എം.ടി.സി ബസുകളോ ആണെന്ന തിരിച്ചറിവ് ഐടി ജീവനക്കാരെ പൊതുഗതാഗതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. ഒരേ പ്രദേശത്തുനിന്ന് വരുന്നവർക്കായി ‘കാർ പൂളിംഗ്’ സംവിധാനവും കമ്പനികൾ പ്രോത്സാഹിപ്പിക്കുന്നു.
നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബയോകോൺ മുന്നോട്ടുവെച്ച ഈ മാതൃക മറ്റ് കമ്പനികളും ഏറ്റെടുക്കുമോ എന്നാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]