ബെംഗളൂരു: വൻതുക വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ബെംഗളൂരുവിലെ പ്രശസ്തമായ ‘വൺ8 കമ്മ്യൂൺ’ റെസ്റ്റോറന്റ് ഉടൻ അടച്ചുപൂട്ടാൻ സിറ്റി സിവിൽ കോടതി ഉത്തരവിട്ടു. നഗരത്തിന്റെ ഹൃദയഭാഗത്ത് എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പ്രവർത്തിക്കുന്ന ഈ സ്ഥാപനം രണ്ട് കോടി രൂപയിലധികം വാടക ഇനത്തിൽ നൽകാനുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആറുമാസമായി റെസ്റ്റോറന്റ് മാനേജ്‌മെന്റ് വാടകയോ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചെലവുകളോ നൽകിയിരുന്നില്ല. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ മാനേജ്‌മെന്റ് പരാജയപ്പെട്ടതോടെ കെട്ടിട ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, കുടിശ്ശിക പൂർണ്ണമായും അടച്ചുതീർക്കുന്നതുവരെ റെസ്റ്റോറന്റ് സീൽ ചെയ്യാൻ നിർദ്ദേശിച്ചു.
നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലായിരുന്ന ഈ റെസ്റ്റോറന്റ്, നിലവിൽ ട്രിയോ ഹിൽസ് ഹോസ്പിറ്റാലിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും നിയമപരമായ പ്രശ്നങ്ങളും കാരണം കോഹ്‌ലി ഈ സംരംഭവുമായുള്ള പങ്കാളിത്തം നേരത്തെതന്നെ അവസാനിപ്പിച്ചിരുന്നു. തന്റെ ബ്രാൻഡ് നാമവും ഐഡന്റിറ്റിയും അദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
വാടക കുടിശ്ശികയ്ക്ക് പുറമെ നിരവധി നിയമലംഘനങ്ങളും റെസ്റ്റോറന്റിനെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഗ്നിശമന സേനയുടെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC)’ ഇല്ലാതെ പ്രവർത്തിച്ചതും, പുകയില നിയന്ത്രണ നിയമങ്ങൾ ലംഘിച്ചതും, നിശ്ചിത സമയപരിധിക്കപ്പുറം റെസ്റ്റോറന്റ് തുറന്നതും നേരത്തെ വിവാദമായിരുന്നു. വിരാട് കോഹ്‌ലിയുടെ പേരുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ സ്ഥാപനം ഇപ്പോൾ കടുത്ത നിയമനടപടികളെയാണ് നേരിടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]