ബെംഗളൂരു: വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികളെ ബംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ എത്തിച്ചു. രണ്ട് പെൺപുലികളടക്കം നാല് ചീറ്റകളെ ശനിയാഴ്ച പുലർച്ചെ 1.15-ഓടെയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള മൃഗവിനിമയ പദ്ധതിയുടെ ഭാഗമായാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ദുന പ്രൈമേറ്റ് ആൻഡ് പാരറ്റ് പാർക്കിൽ നിന്നും ഇവയെ കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ചീറ്റകളെ സ്വീകരിച്ചു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ചീറ്റകളെ 30 ദിവസത്തെ കർശനമായ ക്വാറന്റൈന് വിധേയമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മൃഗങ്ങളുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കാനും പ്രത്യേക ഭക്ഷണക്രമം ഉറപ്പാക്കാനും വെറ്ററിനറി സംഘത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിലെ വനങ്ങളിൽ നിന്ന് ഒരുകാലത്ത് അപ്രത്യക്ഷമായ ചീറ്റകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഇത്തരം നടപടികൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകാൻ കർണാടക സൂ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. സുനിൽ പൻവാറിന് അദ്ദേഹം നിർദ്ദേശം നൽകി.
യാത്രയ്ക്ക് മുൻപായി ദക്ഷിണാഫ്രിക്കയിൽ വെച്ച് ഇവയെ വിശദമായ ആരോഗ്യപരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇറക്കുമതി നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ ബന്നാർഘട്ടയിലെ പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിലുള്ള ചീറ്റകളെ നിശ്ചിത കാലാവധിക്ക് ശേഷം പൊതുജനങ്ങൾക്ക് കാണാനായി പ്രദർശന കൂടുകളിലേക്ക് മാറ്റുമെന്ന് പാർക്ക് അധികൃതർ അറിയിച്ചു. വന്യജീവി സംരക്ഷണത്തിലും ശാസ്ത്രീയ പരിപാലനത്തിലും അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉദ്യമം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]