ബെംഗളൂരു: ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിതയ്ക്ക് ഇബോള വൈറസ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ബെംഗളൂരു നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം. ഉഗാണ്ടയിലെ കമ്പാല സ്വദേശിനിയായ നാഗിർ ലത്തീഫ (28) എന്ന യുവതിയെയാണ് ഇബോള ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
കഴിഞ്ഞ മെയ് 23-നാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. നഗരത്തിലെ ‘റോയൽ ഏസ് ബോട്ടിക്’ ഹോട്ടലിലെ 303-ാം നമ്പർ മുറിയിൽ താമസിച്ചുവരികയായിരുന്ന യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തിരമായി ഇടപെടുകയായിരുന്നു. തുടർന്ന് പ്രത്യേക ആംബുലൻസ് സംവിധാനം ഉപയോഗിച്ച് ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
യുവതിക്ക് ഇബോള സ്ഥിരീകരിക്കുന്നതിനായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) രക്തസാമ്പിളുകൾ അയച്ചിട്ടുണ്ട്. മെയ് 25-നാണ് ഇവരിൽ നിന്ന് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചത്. നിലവിൽ ആരോഗ്യവകുപ്പ് അധികൃതർ ഈ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
പരിശോധനാ ഫലം പുറത്തുവന്നതിനുശേഷം മാത്രമേ രോഗബാധയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ലാബ് റിപ്പോർട്ട് നാളെയോടെ ലഭ്യമാകുമെന്നാണ് ടിവി 9 ചാനലിന് ലഭിച്ച വിവരം. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി സർക്കാർ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ എത്തുന്ന ഇത്തരം യാത്രക്കാരെ 21 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടനടി അടുത്തുള്ള ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ഇതിനായി ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്റെ (IDSP) കീഴിൽ പ്രത്യേക തീവ്രപരിചരണ വിഭാഗവും നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ക്വാറന്റൈൻ, ഐസൊലേഷൻ സൗകര്യങ്ങൾ, റഫറൽ ആംബുലൻസ് സംവിധാനങ്ങൾ എന്നിവ പൂർണ്ണസജ്ജമാക്കാനും ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]