ബെംഗളൂരു: ബെംഗളൂരു നഗര ജില്ലയിലെ ആനേക്കൽ താലൂക്കിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ മാരകമായ ആക്രമണം. അട്ടിബെലെ ടോളിന് സമീപം ടിടി വാഹനം തടഞ്ഞുനിർത്തിയാണ് വടികളും മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് നടന്ന അക്രമത്തിൽ വാഹനത്തിന്റെ ഡ്രൈവർ രാമകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
വൈറ്റ്ഫീൽഡിൽ നിന്ന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലേക്ക് ഓട്ടം പോയതായിരുന്നു രാമകൃഷ്ണയുടെ ടിടി വാഹനം. കൃഷ്ണഗിരിയിൽ വെച്ച് വാഹനത്തിലുണ്ടായിരുന്നവരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായതായി പറയപ്പെടുന്നു. സംഘർഷം ഭയന്ന് കന്നഡികരായ യാത്രക്കാർ ഉടൻ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട് ആട്ടിബെലെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം മാരകായുധങ്ങളുമായി ഇവരെ അതിർത്തി വരെ പിന്തുടരുകയായിരുന്നു.
ദേശീയപാതയിലെ അട്ടിബെലെ ടോളിന് സമീപം വെച്ച് വാഹനം തടഞ്ഞ അക്രമികൾ ഡ്രൈവർ രാമകൃഷ്ണയെ പുറത്തേക്ക് വലിച്ചിറക്കി മർദ്ദിച്ചു. തമിഴിൽ അസഭ്യം പറയുകയും വടികൾ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വാഹനത്തിന്റെ ചില്ലുകൾ അക്രമികൾ തകർത്തു. ടോൾ പ്ലാസയ്ക്ക് സമീപം നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ ഡ്രൈവർ രാമകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്തർസംസ്ഥാന അതിർത്തിയിൽ നടന്ന ഈ അക്രമം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
