കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

ബെംഗളൂരു: പമ്പ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ അറുപത്തിരണ്ടുകാരൻ മൂന്ന് ദിവസത്തെ മരണപോരാട്ടത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉഡുപ്പി കമ്പലക്കട്ടെ സ്വദേശി ശ്രീനിവാസ് ആചാര്യയാണ് (62) സ്വന്തം വീടിന് മുന്നിലെ കിണറ്റിൽ വീണത്. അദ്ദേഹം ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഒടുവിൽ ജീവൻ രക്ഷിക്കാൻ കാരണമായത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ശ്രീനിവാസ് ആചാര്യ പമ്പ് നന്നാക്കാനായി കിണറിനടുത്തേക്ക് പോയത്. 10 അടി വീതിയും 20 അടി ആഴവുമുള്ള കിണറ്റിലെ പൈപ്പിൽ കെട്ടിയിരുന്ന കയർ വലിക്കുന്നതിനിടെ പൊട്ടിപ്പോവുകയും നിയന്ത്രണം വിട്ട് അദ്ദേഹം കിണറ്റിലേക്ക് വീഴുകയുമായിരുന്നു. നീന്താൻ ശ്രമിച്ചെങ്കിലും ക്ഷീണം കാരണം സാധിച്ചില്ല. ഒടുവിൽ കിണറ്റിലുണ്ടായിരുന്ന പഴയൊരു കയറിലും പൈപ്പിലും മുറുകെപ്പിടിച്ച് മൂന്ന് പകലും രാത്രിയും അദ്ദേഹം വെള്ളത്തിൽ തന്നെ കഴിച്ചുകൂട്ടി.

  പുതിയ സാങ്കേതിക വിസ്മയം; ഹോട്ടൽ ഭക്ഷണം വിളമ്പാൻ ഇനി ‘റോബോ’

ശ്രീനിവാസ് ആചാര്യ ഒരു ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തിരുന്നു. സിലിണ്ടർ ലഭിച്ചാൽ അത് എത്തിച്ചുതരാമെന്ന് അദ്ദേഹം തന്റെ പരിചയക്കാരനായ ഗണേഷിനോട് പറഞ്ഞിരുന്നു. എന്നാൽ മൂന്ന് ദിവസമായിട്ടും ആചാര്യയെ ഫോണിൽ കിട്ടാതിരുന്നതോടെ ഗണേഷിന് സംശയം തോന്നി. അദ്ദേഹം ഉടൻ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെടുകയും തുടർന്ന് ആചാര്യയുടെ വീട്ടിലെത്തി അന്വേഷിക്കുകയും ചെയ്തു. വീട്ടിൽ ആരെയും കാണാതിരുന്നതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ അബോധാവസ്ഥയിൽ ആചാര്യയെ കണ്ടെത്തിയത്.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി. സതീഷ്, അശ്വിൻ സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗോവണിയും കയറും ഉപയോഗിച്ച് കിണറ്റിലിറങ്ങി പൂർണ്ണമായും തളർന്ന ആചാര്യയെ പുറത്തെടുത്തു. ഉടൻ തന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്കുകളിൽ നിന്ന് മോചിതനായ അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. ഒരു ഗ്യാസ് സിലിണ്ടർ ബുക്കിംഗ് തന്റെ ജീവൻ രക്ഷിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts