ബെംഗളൂരു: ഐപിഎല്ലിലെ ആവേശം വാനോളമുയർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പർ കിംഗ്സും ഇന്ന് ഏറ്റുമുട്ടുമ്പോൾ, ചിന്നസ്വാമി സ്റ്റേഡിയവും പരിസരവും കടുത്ത പോലീസ് നിരീക്ഷണത്തിൽ. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശികളായ നാലുപേരടക്കം എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ രേഖകളും ടിക്കറ്റുകളും വിശദമായി പരിശോധിച്ചു വരികയാണ്.
കണ്ണുവെച്ച് പോക്കറ്റടിക്കാർ; ജാഗ്രത വേണമെന്ന് പോലീസ്
നേരത്തെ മാർച്ച് 28-ന് നടന്ന ഉദ്ഘാടന മത്സരത്തിനിടെ കാണികളുടെ ആവേശം മുതലെടുത്ത് വലിയ രീതിയിലുള്ള മൊബൈൽ മോഷണം നടന്നിരുന്നു. അന്ന് 72 മൊബൈൽ ഫോണുകളാണ് ആരാധകർക്ക് നഷ്ടപ്പെട്ടത്. ഈ കേസിൽ 9 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാർഖണ്ഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമായിരുന്നു ഇതിന് പിന്നിൽ. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ മത്സരത്തിന് മുന്നോടിയായി പോലീസ് നിരീക്ഷണം കർശനമാക്കിയത്.
സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി 2,300 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. വ്യാജ ടിക്കറ്റ് വിൽപന, വാതുവെപ്പ് എന്നിവ തടയാൻ സിസിബി (Central Crime Branch) പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ടിക്കറ്റില്ലാത്തവർക്ക് സ്റ്റേഡിയത്തിന് സമീപത്തേക്ക് പ്രവേശനമില്ല. ബാരിക്കേഡുകൾ സ്ഥാപിച്ച് ഓരോരുത്തരെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ആരാധകർക്കായി ബിഎംടിസി പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രോ സർവീസുകൾ പുലർച്ചെ രണ്ട് മണി വരെ നീട്ടിയിട്ടുണ്ട്.
മോഷണമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് മുന്നറിയിപ്പ് നൽകി. സ്റ്റേഡിയത്തിലെ തിരക്കിനിടയിൽ ആരാധകർ സ്വന്തം സാധനങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]