ബെംഗളൂരു: കർണാടകയിലെ മുൻകാല വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് തുല്യപരിഗണന ഉറപ്പാക്കിക്കൊണ്ട് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. പുരുഷ താരങ്ങൾക്ക് നൽകുന്നതിന് സമാനമായി യോഗ്യരായ മുൻ വനിതാ താരങ്ങൾക്കും ഇനി മുതൽ പ്രതിമാസം 15,000 രൂപ വീതം പെൻഷൻ ലഭിക്കും.
2026 ഏപ്രിൽ 1-ന് 55 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. സീനിയർ വുമൺസ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കർണാടകയെ പ്രതിനിധീകരിച്ച് കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിച്ചിരിക്കണം.
നിലവിൽ ബി.സി.സി.ഐ (BCCI) പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല.
ഗുജറാത്ത്, ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന അസോസിയേഷനുകൾ നേരത്തെ തന്നെ വനിതകൾക്ക് പെൻഷൻ നൽകുന്നുണ്ടെങ്കിലും കർണാടകയിൽ ഇത് പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കെ.എസ്.സി.എ സെക്രട്ടറി സന്തോഷ് മേനോൻ വ്യക്തമാക്കി.
പഴയകാല വനിതാ ക്രിക്കറ്റ് മത്സരങ്ങളുടെ രേഖകൾ പൂർണ്ണമല്ലാത്തതിനാൽ താല്പര്യമുള്ള താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കാനാണ് അസോസിയേഷൻ തീരുമാനം. രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് ഏപ്രിൽ മാസം മുതലുള്ള കുടിശ്ശിക സഹിതം പെൻഷൻ തുക നൽകുമെന്ന് അധികൃതർ അറിയിച്ചു.
വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും കെ.എസ്.സി.എ മാനേജിംഗ് കമ്മിറ്റി അംഗവുമായ കൽപ്പന വെങ്കിടാചാർ പറഞ്ഞു. ഇത് വെറുമൊരു സാമ്പത്തിക സഹായം മാത്രമല്ല, മറിച്ച് സംസ്ഥാനത്തിന് വേണ്ടി കളിച്ചവർക്കുള്ള അംഗീകാരവും അഭിമാനവുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
യോഗ്യരായ താരങ്ങൾ തങ്ങൾ കളിച്ച മത്സരങ്ങളുടെ വിവരങ്ങളും അനുബന്ധ രേഖകളും കെ.എസ്.സി.എ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പരിശോധനകൾക്ക് ശേഷം രണ്ട് മാസത്തിനുള്ളിൽ തുക വിതരണം ചെയ്തു തുടങ്ങും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]