ബെംഗളൂരു: വളർത്തുനായയുമായി നടന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം വർത്തൂരിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ സംഘർഷത്തിന് കാരണമായി. വർത്തൂർ ‘ബ്രിഗേഡ് എത്യോപ്യ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന തരുൺ അറോറ എന്ന യുവാവിനെ എട്ടോളം മുതിർന്ന പൗരന്മാർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ വർത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തരുൺ തന്റെ വളർത്തുനായയുമായി അപ്പാർട്ട്മെന്റ് പരിസരത്ത് നടക്കാനിറങ്ങിയതായിരുന്നു. മറ്റ് താമസക്കാർ വ്യായാമത്തിനും യോഗയ്ക്കുമായി ഉപയോഗിക്കുന്ന സ്ഥലത്ത് നായയെ കൊണ്ടുവന്നതും നായ അവിടെ മൂത്രമൊഴിച്ചതുമാണ് തർക്കത്തിന് കാരണമായത്.
തർക്കം രൂക്ഷമായതോടെ അവിടെയുണ്ടായിരുന്ന മുതിർന്ന പൗരന്മാർ ചേർന്ന് തരുണിനെ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു. യുവാവിനെ ചവിട്ടുകയും താഴെ വീഴ്ത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. പിന്നീട് ഒരു സ്ത്രീ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മർദ്ദനമേറ്റ തരുൺ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി മുതിർന്ന ഉദ്യോഗസ്ഥരെ കണ്ട് പരാതി നൽകി. എന്നാൽ, തരുൺ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടി അപ്പാർട്ട്മെന്റിലെ താമസക്കാരിയായ ഒരു സ്ത്രീ മറുപരാതിയും നൽകിയിട്ടുണ്ട്.
കുട്ടികൾ വിദേശത്താണെന്നും തങ്ങൾ ഒറ്റയ്ക്കാണ് താമസമെന്നും തരുണിന്റെ ഭാഗത്തുനിന്ന് വലിയൊരു സംഘം എത്തി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവരുടെ ആരോപണം. നിലവിൽ ഇരുവിഭാഗത്തിന്റെയും പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപ്പാർട്ട്മെന്റിലെ നിസ്സാര പ്രശ്നം പോലീസ് സ്റ്റേഷൻ വരെ എത്തിയതിന്റെ ഞെട്ടലിലാണ് മറ്റ് താമസക്കാർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]