ബെംഗളൂരു: സബർബൻ റെയിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള നടപടികളുമായി റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ റൈഡ്). 148 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 4 ഇടനാഴികളിലായി 64 സ്റ്റേഷനുകളാണുള്ളത്. ആദ്യഘട്ട നിർമാണം പുരോഗമിക്കുന്ന ബയ്യപ്പനഹള്ളി-ചിക്കബാനവാര പാതയിലെ സ്റ്റേഷനുകളിലാണ് സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുക. തിരക്കിലും തിരക്കിലും പെട്ട് യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ട്രാക്കിലേക്ക് വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം.
എസി കോച്ചുകൾ മാത്രമുള്ള ട്രെയിനുകളാണ് സബർബൻ പാതയിൽ സർവീസ് നടത്തുക. ട്രെയിനുകൾ നിർത്തുമ്പോൾ കോച്ചുകളുടെ വാതിലുകൾ തുറക്കുന്നതിനൊപ്പം സ്‌ക്രീൻ ഡോറുകളും തുറക്കും. നിശ്ചിത സമയത്തിന് ശേഷം അടയുകയും ചെയ്യും. യാത്രക്കാരോ ലഗേജുകളോ വാതിലിനുള്ളിൽ കുടുങ്ങിയാൽ എമർജൻസി ബട്ടൺ സൗകര്യവും ഏർപ്പെടുത്തും. സ്‌ക്രീൻ ഡോറുകളിൽ പരസ്യങ്ങൾ പതിക്കാനുള്ള സൗകര്യവും അനുവദിക്കും.
കോച്ച് ടെർമിനൽ യെലഹങ്കയിൽ
ദേവനഹള്ളിക്ക് പകരം റെയിൽവേ കോച്ച് ടെർമിനൽ യെലഹങ്കയിൽ സ്ഥാപിക്കുമെന്ന് മന്ത്രി വി. സോമണ്ണ പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകിയതായും മന്ത്രി പറഞ്ഞു. യെലഹങ്ക റെയിൽ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് കണക്കിലെടുത്താണ് കോച്ച് ടെർമിനൽ കൂടി ഇവിടെ തന്നെ നിർമിക്കുന്നത്. 5754 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]