ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡിവിഷനിലെ അവലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ 65-കാരിയായ ഭാര്യയെ വിരമിച്ച ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാവിലെ പത്തരയോടെ ബൊമ്മനഹള്ളിയിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. ഐ.എസ്.ആർ.ഒയിൽ ടീം ലീഡറായിരുന്ന കെ. നാഗേശ്വർ റാവു (72) ആണ് ഭാര്യ സന്ധ്യാ ശ്രീയെ (65) കൊലപ്പെടുത്തിയത്.
നാഗേശ്വർ റാവു കുറച്ചുകാലമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച നാഗേശ്വർ റാവു, താൻ പോയാൽ ഭാര്യ തനിച്ചാകുമെന്ന് കരുതി അവരെ കൂടി കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തോർത്ത് ഉപയോഗിച്ചാണ് ഇയാൾ ഭാര്യയെ ശ്വാസംമുട്ടിച്ചത്. ചിത്രകാരിയായിരുന്നു കൊല്ലപ്പെട്ട സന്ധ്യാ ശ്രീ.
കൊലപാതകത്തിന് ശേഷം രാവിലെ 11 മണിയോടെ നാഗേശ്വർ റാവു തന്നെ അയൽക്കാരിലൊരാളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അയൽവാസി ഉടൻ തന്നെ കുടുംബത്തിന് പരിചയമുള്ള ഡോക്ടറെ വിവരമറിയിക്കുകയും ഡോക്ടർ പോലീസിനെ വിളിക്കുകയുമായിരുന്നു. അവലഹള്ളി പോലീസ് സ്ഥലത്തെത്തുമ്പോൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സന്ധ്യാ ശ്രീ. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാഗേശ്വർ റാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ മൂന്ന് വർഷമായി ഈ അപ്പാർട്ട്മെന്റിലാണ് താമസം. ഇവരുടെ ഏക മകൾ അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ്. ദമ്പതികൾ മാത്രമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. സംഭവത്തിൽ അവലഹള്ളി പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മകൾ എത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]