ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി രാഷ്ട്രീയ അതിർവരമ്പുകൾ ഭേദിച്ച് ഡി.കെ. ശിവകുമാർ മുതിർന്ന നേതാക്കളുടെ അനുഗ്രഹം തേടി. ബുധനാഴ്ച രാവിലെ ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ എന്നിവരുടെ വസതികൾ നേരിട്ട് സന്ദർശിച്ചാണ് അദ്ദേഹം ആശീർവാദം വാങ്ങിയത്. രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരം 4:05-ന് രാജ്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ തവർ ചന്ദ് ഗെലോട്ട് പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ശിവകുമാറിനൊപ്പം 13 എം.എൽ.എമാരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ചടങ്ങിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കോൺഗ്രസ് സംസ്ഥാന ഇൻചാർജ് രൺദീപ് സിങ് സുർജേവാല എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാന നഗരിയിൽ വിപുലമായ സുരക്ഷാ-ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]