ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കും നീണ്ട ചർച്ചകൾക്കും വിരാമമിട്ട് കർണാടക സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ തവർ ചന്ദ് ഗെലോട്ട് പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ദേശീയ ഗാനാലാപനത്തോടെയും വന്ദേമാതരത്തോടെയും ആരംഭിച്ച ചടങ്ങിൽ ഡി.കെ. ശിവകുമാറിന്റെ കുടുംബാംഗങ്ങൾ, കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ, പാർട്ടി എം.എൽ.എമാർ എന്നിവരുൾപ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ ആയിരക്കണക്കിന് പ്രമുഖർ സാക്ഷികളായി.
ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടാനായി എത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി (തെലങ്കാന), വി.ഡി. സതീശൻ (കേരളം), സുഖ്വീന്ദർ സിംഗ് സുഖു (ഹിമാചൽ പ്രദേശ്) എന്നിവരും കർണാടക നിയമസഭാ സ്പീക്കർ ബസവരാജ് ഹൊറട്ടിയും വേദിയിലെ മുൻനിര സാന്നിധ്യങ്ങളായിരുന്നു.
മാതാവിന്റെയും മുതിർന്ന നേതാക്കളുടെയും അനുഗ്രഹം വാങ്ങി തുടക്കം

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ഡി.കെ. ശിവകുമാറിന്റെ വസതിയിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നിരുന്നു. തുടർന്ന് അദ്ദേഹം മാതാവ് ഗൗരമ്മയുടെ പാദ നമസ്കാരം ചെയ്ത് അനുഗ്രഹം തേടി.
അധികാരമേൽക്കുന്നതിന് മുൻപായി സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെ നേരിൽ കണ്ട് സൗഹൃദം പുതുക്കാനും അനുഗ്രഹം വാങ്ങാനും ഡി.കെ ശിവകുമാർ സമയം കണ്ടെത്തി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, സിദ്ധരാമയ്യ എന്നിവരുടെ വസതികളിൽ നേരിട്ടെത്തിയാണ് അദ്ദേഹം ആശീർവാദം തേടിയത്. കർണാടക രാഷ്ട്രീയത്തിൽ പുതിയൊരു വികസന യുഗത്തിന് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വഴിതുറക്കുമെന്നാണ് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]