ബെലഗാവി: ആധുനിക സൗകര്യങ്ങളും നഗരജീവിതവും ഉപേക്ഷിച്ച് വനത്തിനുള്ളിൽ ഏകാന്ത ജീവിതം നയിക്കുന്ന ഒരു ‘ടാർസൻ’ വാർത്തകളിൽ ഇടംപിടിക്കുന്നു. ബെലഗാവിയിലെ സൗന്ദട്ടി താലൂക്കിലുള്ള ഉഗർഗോൾ ഗ്രാമത്തിന് സമീപത്തെ ഹെഗ്ഗൊള്ള കുന്നുകളിലാണ് 34-കാരനായ ബുഡൻ ഖാൻ ഹൊസമാനി കഴിഞ്ഞ പത്ത് വർഷമായി താമസം ഉറപ്പിച്ചിരിക്കുന്നത്.
കണ്ടാൽ സിനിമയിലെ ടാർസനെ അനുസ്മരിപ്പിക്കുന്ന ശാരീരിക പ്രകൃതിയുള്ള ബുഡൻ ഖാനെ നാട്ടുകാർ സ്നേഹത്തോടെ ‘നമ്മ ടാർസൻ’ (നമ്മുടെ ടാർസൻ) എന്നാണ് വിളിക്കുന്നത്. നഗ്നശരീരനായി കാട്ടിലൂടെ അനായാസം സഞ്ചരിക്കുന്ന ഇദ്ദേഹം, വെച്ചുവിളമ്പിയ ഭക്ഷണങ്ങളേക്കാൾ പ്രകൃതി കനിഞ്ഞുനൽകുന്ന ഇലകളെയാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്.
അരിഭക്ഷണമോ റൊട്ടിയോ ബുഡൻ ഖാൻ കഴിക്കാറില്ല. പകരം കാട്ടിൽ കാണപ്പെടുന്ന എൺപതോളം വൈവിധ്യമാർന്ന ഇലകളും കാട്ടുചെടികളുമാണ് ഇദ്ദേഹത്തിന്റെ ആഹാരം. ഏത് ഇലയാണ് ഭക്ഷിക്കേണ്ടതെന്നും ഏതാണ് ഒഴിവാക്കേണ്ടതെന്നും ഇദ്ദേഹം പഠിച്ചത് കാട്ടിലെ കുരങ്ങുകളെ നിരീക്ഷിച്ചാണ്. അവർ കഴിക്കുന്ന സസ്യങ്ങൾ നോക്കി വിഷാംശമില്ലാത്തവ അദ്ദേഹം തിരിച്ചറിയുന്നു.
പച്ചിലകൾ ദഹിപ്പിക്കുന്നതിനായി ദിവസവും കിലോമീറ്ററുകളോളം നടത്തം, യോഗ, മറ്റ് വ്യായാമങ്ങൾ എന്നിവ അദ്ദേഹം മുടക്കാറില്ല. പത്ത് വർഷം മുൻപാണ് ബുഡൻ ഖാൻ തന്റെ വീട് ഉപേക്ഷിച്ചത്. വിവാഹം കഴിക്കാനുള്ള ബന്ധുക്കളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് അദ്ദേഹം വനത്തിലേക്ക് താമസം മാറ്റിയത്. “എനിക്ക് കാട്ടിൽ കഴിയാനാണ് ഇഷ്ടം, ജനങ്ങൾക്കിടയിലല്ല” എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അമ്മയും രണ്ട് സഹോദരങ്ങളും ഗ്രാമത്തിലുണ്ടെങ്കിലും കാടിനോടുള്ള ഇഷ്ടം കാരണം തിരികെ പോകാൻ അദ്ദേഹം തയ്യാറല്ല.
പൂർണ്ണമായും ഒറ്റപ്പെട്ട ജീവിതമാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഒരു മൊബൈൽ ഫോൺ മാത്രം അദ്ദേഹം കയ്യിൽ കരുതാറുണ്ട്. വന്യജീവികൾക്കിടയിലും കഠിനമായ കാലാവസ്ഥയിലും പതറാതെ, സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത ഈ വേറിട്ട ജീവിതയാത്രയിൽ ഉറച്ചുനിൽക്കുകയാണ് ഈ യുവാവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]