ബെംഗളൂരു : കൃഷിനാശത്തെപ്പറ്റി പരാതി പറയാനെത്തിയ കർഷകനെ അപഹസിച്ച് സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിവാദത്തിൽ. അടുത്തിടെയുണ്ടായ പ്രളയത്തിൽ കൃഷി നശിച്ച കലബുറഗിയിലെ കർഷകനുമായി സംസാരിച്ചതാണ് വിവാദമായത്.
ഖാർഗെയുടെ കലബുറഗിയിലെ വീട്ടിലെത്തിയതായിരുന്നു കർഷകൻ. സംഭാഷണത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
എത്ര ഏക്കർ കൃഷിയാണ് നടത്തിയതെന്ന് ഖാർഗെ കർഷകനോട് ചോദിക്കുന്നതിന് നാലേക്കറെന്ന് മറുപടി പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ, തനിക്ക് 40 ഏക്കർ കൃഷിയാണ് നശിച്ചതെന്നും തന്റെ നഷ്ടമാണ് വലുതെന്നുമാണ് ഖാർഗെ കർഷകനോട് പറയുന്നത്.
‘താങ്കൾക്ക് എന്നോട് പരാതി പറയാം. പക്ഷേ, എന്റെ കാര്യം താങ്കളുടേതിനേക്കാൾ മോശമാണ്. പബ്ലിസിറ്റിക്കുവേണ്ടി ഇവിടെ വരേണ്ട. എനിക്ക് കാര്യങ്ങൾ അറിയാം. താങ്കൾക്ക് നിലനിൽക്കുകയെങ്കിലും ചെയ്യാം. ഞങ്ങൾക്ക് അതുപോലും കഴിയില്ല. അത്രയ്ക്കു വലിയ നഷ്ടമാണ് ഉണ്ടായത്’ -ഖാർഗെ പറയുന്നു. തുടർന്ന് മോദിയുടെയും അമിത് ഷായുടെയും അടുത്തുപോയി പരാതി പറയാൻ കർഷകനോട് നിർദേശിക്കുകയും ചെയ്യുന്നു.
കർഷകനോടുള്ള ഖാർഗെയുടെ പെരുമാറ്റത്തിൽ വിമർശനവുമായി ബിജെപിയും ജെഡിഎസും രംഗത്തെത്തി. മുതിർന്ന നേതാവായ ഖാർഗെയിൽനിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു. ലോക്‌സഭാ പ്രതിപക്ഷനേതാവും കോൺഗ്രസ് അധ്യക്ഷനുമാണ് ഖാർഗെയെന്നും ദുരിതത്തിലായ കർഷകന് അദ്ദേഹത്തെ സമീപിച്ച് വേദനകൾ പങ്കുവെക്കാനാവില്ലേയെന്നും കുമാരസ്വാമി ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]