പ്രധാനമന്ത്രി സ്ഥാനം: രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്ന് മോദി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കര്‍ണാടക തെരഞ്ഞെടുപ്പ് രംഗം തികഞ്ഞ ആവേശത്തിലാണ്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്.

പ്രചാരണരംഗം ചൂടുപിടിച്ചിരിക്കുന്ന കര്‍ണാടകയില്‍ മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രത്യേകത തന്നെ.

പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗവും വ്യത്യസ്തമായിരുന്നില്ല. ഇന്നലെ സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ 2019 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രി സ്ഥാനം നിരസിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഈ വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗം. പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രസ്താവന രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണ് തെളിയിക്കുന്നതെന്ന് ആദേഹം പറഞ്ഞു.

നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടിമാറ്റി സ്വയം മുന്നില്‍കയറി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നതെന്ന് മോദി ആരോപിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് താന്‍ അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിക്കാനാകുക, ഇതില്‍ മറ്റൊന്നുമല്ല ധാര്‍ഷ്ട്യമാണുള്ളതെന്നും മോദി വ്യക്തമാക്കി.

തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി വിരുദ്ധരെ കൂട്ടുപിടിച്ച്‌ യോഗങ്ങളും മറ്റും നടത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. എന്നാല്‍ അതിന് കൂട്ടു നില്‍ക്കുന്നവരെയെല്ലാം ഇരുട്ടില്‍ നിറുത്തി രാഹുല്‍ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുന്നു. താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് രാഹുല്‍ സ്വയം പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിന് ആറ് തിന്മകളെയാണ് സംഭാവന ചെയ്തത്. കോണ്‍ഗ്രസിന്റെ സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, കരാര്‍ സംവിധാനം തുടങ്ങിയവയാണ് ആ ആറ് തിന്മകള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ കൈയിലെ റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന പാവ ആയിരുന്നു മന്‍മോഹനെന്ന് മോദി പരിഹസിച്ചു. കോണ്‍ഗ്രസിനെ എല്ലായിടത്തും ജനങ്ങള്‍ തിരസ്കരിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനെ തള്ളിക്കളയാനുള്ള സുവര്‍ണാവസരം ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് കര്‍ണാടകയിലെ ജനങ്ങള്‍ക്കാണ്. കുടുംബാധിപത്യം കാരണം ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും മോദി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us