ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വര്‍ദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
പുതിയ വർധനവോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 87 പൈസ വര്‍ധിച്ച് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായി ഉയർന്നു. ഡീസല്‍ വിലയാകട്ടെ 91 പൈസ വര്‍ധിച്ച് 91.58 രൂപയില്‍ നിന്ന് 92.49 രൂപയിലുമെത്തി. കേരളത്തിലും വിലവർധനവ് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 112.60 രൂപയായപ്പോൾ, ഡീസല്‍ വില 101 രൂപയും കടന്ന് കുതിക്കുകയാണ്.
രാജ്യാന്തര വിപണിയിലെ പ്രതിസന്ധിയെ തുടർന്നുണ്ടായ അധികഭാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഘട്ടംഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. മെയ് 15 മുതലാണ് എണ്ണക്കമ്പനികൾ വില വീണ്ടും പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയത്.
മെയ് 15-ന് ഒറ്റയടിക്ക് ലിറ്ററിന് 3 രൂപയും, തൊട്ടുപിന്നാലെ മെയ് 19-ന് 90 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ശനിയാഴ്ചത്തെ വർധനവ് കൂടിയായതോടെ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മാത്രം ഇന്ധനവിലയിൽ ലിറ്ററിന് ഏകദേശം 5 രൂപയോളമാണ് ആകെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന ഈ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
