ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്. കർണാടകയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും കന്നഡ പത്രങ്ങൾ വായിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർബന്ധമാക്കി ഉത്തരവിറക്കി. കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് ഈ സുപ്രധാന നടപടി.
എല്ലാ ദിവസവും പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികൾ പത്രങ്ങൾ വായിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം. കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ആസക്തിയും സോഷ്യൽ മീഡിയ ഉപയോഗവും കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. അമിതമായ ഇന്റർനെറ്റ് ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെയും കാഴ്ചശക്തിയെയും ബാധിക്കുന്നതായും ഓർമ്മക്കുറവിനും സമ്മർദ്ദത്തിനും കാരണമാകുന്നതായും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വായനാശീലത്തിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരുന്നത്.
പത്രവായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിക്കുമെന്നും കന്നഡ ഭാഷാ പ്രാവീണ്യം, പദാവലി, എഴുത്ത് കഴിവുകൾ എന്നിവ മെച്ചപ്പെടുമെന്നും വകുപ്പ് പ്രതീക്ഷിക്കുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ ഉത്തരവ്. ഡിജിറ്റൽ ലോകത്തിന് പുറത്തുള്ള അറിവുകളുമായി കുട്ടികളെ ബന്ധിപ്പിക്കാൻ ഈ പരിഷ്കാരം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
