ബെംഗളൂരു: ദീർഘകാലമായി വസ്തുനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 51 വസ്‌തുവകകൾ ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ കണ്ടുകെട്ടുന്നു. മഹാദേവപുര, കെ.ആർ പുരം സോണുകളിലെ വസ്തുക്കളാണ് കോർപ്പറേഷൻ ഏറ്റെടുക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് നടപടി കർശനമാക്കിയത്.
ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് 2025, പ്രോപ്പർട്ടി ടാക്സ് അസസ്‌മെന്റ് ആന്റ് കളക്ഷൻ റൂൾസ് 2024 എന്നിവ പ്രകാരമുള്ള നിയമനടപടികളാണ് സ്വീകരിക്കുന്നതെന്ന് കോർപ്പറേഷൻ കമ്മീഷണർ ഡി.എസ് രമേശ് അറിയിച്ചു.
“നികുതി കുടിശ്ശിക തീർക്കുന്നതിനായി ഉടമകൾക്ക് നേരത്തെ തന്നെ ഷോക്കോസ് നോട്ടീസുകളും ഡിമാൻഡ് നോട്ടീസുകളും നൽകിയിരുന്നു. കൂടാതെ മൊബൈൽ അലേർട്ടുകൾ വഴി നിരന്തരം ഓർമ്മപ്പെടുത്തലുകളും നടത്തിയിരുന്നതാണ് എന്ന് ഡി.എസ് രമേശ്, കോർപ്പറേഷൻ കമ്മീഷണർ പറഞ്ഞു.
ലേല നടപടികൾക്കിടെ ചില ഉടമകൾ നികുതി അടച്ചു തീർത്തുവെങ്കിലും, മഹാദേവപുരയിലെ 28-ഉം കെ.ആർ പുരത്തെ 23-ഉം വസ്തുവകകളുടെ ഉടമകൾ കുടിശ്ശിക അടയ്ക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ലേലത്തിൽ ആരും വാങ്ങാത്ത ഈ വസ്തുവകകൾ കോർപ്പറേഷൻ നേരിട്ട് ഏറ്റെടുക്കുന്നത്.
ഉടമകൾക്ക് ആശ്വാസത്തിന് അവസാന അവസരം
വസ്തുക്കൾ കണ്ടുകെട്ടുന്നതിന് മുൻപായി ഉടമകൾക്ക് അവസാനമായി ഒരു മാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ നികുതി അടച്ചു തീർത്താൽ നടപടികളിൽ നിന്ന് ഒഴിവാകാം.
നിശ്ചിത സമയത്തിനുള്ളിൽ പ്രതികരണമില്ലെങ്കിൽ, സർക്കാർ നിശ്ചയിച്ചിട്ടുള്ള ഗൈഡ്‌ലൈൻ നിരക്ക് പ്രകാരം വസ്തുവിന്റെ മൂല്യം കണക്കാക്കും.
ഇതിൽ നിന്ന് നികുതി കുടിശ്ശിക ഈടാക്കിയ ശേഷം ബാക്കി തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് കോർപ്പറേഷൻ വസ്തു ഏറ്റെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]