ബെംഗളൂരു: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത വേനൽമഴ. ചൊവ്വാഴ്ച പെയ്ത ആദ്യ മഴയോടെ സംസ്ഥാനത്ത് ചൂടിന് ഗണ്യമായ കുറവുണ്ടായി. തലസ്ഥാന നഗരമായ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും ഒപ്പം ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.
സഞ്ജയ് നഗർ, യെലഹങ്ക, ദേവനഹള്ളി എന്നിവിടങ്ങളിലാണ് ആലിപ്പഴം വീണത്. കൂടാതെ കോണനകുണ്ടെ, കനകപുര റോഡ്, ആർ.ആർ നഗർ, ബനശങ്കരി ആറാം സ്റ്റേജ്, സമ്പികെഹള്ളി, കാത്രിഗുപ്പെ, ഹൊരമാവ് തുടങ്ങിയ ഇടങ്ങളിലും നഗരമധ്യത്തിലും മിതമായതും ശക്തവുമായ മഴ ലഭിച്ചു. ബെംഗളൂരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി എൻ. പുവിയരശൻ ആലിപ്പഴ വർഷം സ്ഥിരീകരിച്ചിട്ടുണ്ട്.
മാർച്ച് 18-ന് ബെംഗളൂരു അർബൻ, റൂറൽ, രാമനഗര, തുമകുരു, മണ്ഡ്യ, ചിക്കമഗളൂരു, ശിവമൊഗ്ഗ, ഹാസൻ, കുടക് തുടങ്ങി വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയെത്തുടർന്ന് നഗരത്തിലെ താപനിലയിൽ വലിയ മാറ്റമുണ്ടായി. ബെംഗളൂരു നഗരത്തിൽ പരമാവധി താപനില 1.3 ഡിഗ്രി കുറഞ്ഞ് 32.3 ഡിഗ്രി സെൽഷ്യസിലെത്തി. എച്ച്.എ.എൽ (HAL) എയർപോർട്ട് പരിസരത്ത് 32 ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില.
മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സഹായങ്ങൾക്കായി ദുരന്തനിവാരണ സേന ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. പൊതുജനങ്ങൾക്ക് 1533 എന്ന നമ്പറിലോ 94806 85700 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]