ടെഹ്റാൻ: ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് അറാഫി ഉയർത്തപ്പെടും.
ഞായറാഴ്ചയാണ് അറാഫിയെ സമിതി അംഗമായി നിയമിച്ചതെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തു. യദ്സ് പ്രവിശ്യയിൽ 1959ലാണ് അറാഫി ജനിച്ചത്. 11ാം വയസ്സിൽ ഖൂമിൽ മതപഠനത്തിനായി പോയ അറാഫി 1989ൽ ഖമനയി പരമോന്നത നേതാവായതിനു ശേഷം പടിപടിയായി സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടു.
1992ൽ 33ാം വയസ്സിൽ വെള്ളിയാഴ്ച പ്രാർഥന നയിക്കാൻ അറാഫി നിയോഗിക്കപ്പെട്ടത് ഖമനയിക്ക് അറാഫിയിലുള്ള വിശ്വാസം വ്യക്തമാക്കുന്നു.
താൽക്കാലിക നേതൃസമിതിയിൽ അംഗമാകുന്നതിനു മുൻപ് ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ ഡയറക്ടർ, ഗാർഡിയൻ കൗൺസിൽ അംഗം, പണ്ഡിത സഭ (അസംബ്ലി ഓഫ് എക്സ്പെർട്സ്) അംഗം എന്നീ അതീവ പ്രാധാന്യമുള്ള സ്ഥാനങ്ങളിൽ അറാഫിയെത്തി.
2019ലാണ് അറാഫി ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ അധികാരമുള്ള ഗാർഡിയൻ കൗൺസിലിൽ അംഗമാകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]