ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎൽ 2026 സീസണിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളമൊരുങ്ങുന്നു. നീണ്ട 10 മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിന് കർണാടക സർക്കാർ ഇന്ന് അനുമതി നൽകി. ഇതോടെ മാർച്ച് 28-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും.
സുരക്ഷാ കർശനമാക്കി സർക്കാർ
ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. പോലീസ് വകുപ്പ്, കെ.എസ്.സി.എ (KSCA) ഭാരവാഹികൾ, വിദഗ്ദ്ധ സമിതി എന്നിവർ പങ്കെടുത്ത യോഗത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കർശന നിർദ്ദേശങ്ങൾ നൽകി.
പ്രധാന നിർദ്ദേശങ്ങൾ: സ്റ്റേഡിയത്തിലെ പ്രവേശന കവാടങ്ങളുടെ വീതി കൂട്ടുക, അത്യാധുനിക ആംബുലൻസ് സൗകര്യം, ഫയർ എഞ്ചിനുകൾ, തടസ്സമില്ലാത്ത ജലവിതരണം എന്നിവ ഉറപ്പാക്കണം. വിദഗ്ദ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ എല്ലാ നിയമങ്ങളും പാലിക്കണമെന്ന് കെ.എസ്.സി.എയോട് സർക്കാർ നിർദ്ദേശിച്ചു.
ആരാധകർക്ക് ഇരട്ടി മധുരം
ആർസിബി മാനേജ്‌മെന്റ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ഹോം മത്സരങ്ങൾക്ക് പുറമെ, ബിസിസിഐ ആരാധകർക്കായി കൂടുതൽ ആവേശകരമായ വാർത്തകൾ പുറത്തുവിട്ടു. ബെംഗളൂരുവിൽ അഞ്ച് ലീഗ് മത്സരങ്ങൾ കൂടാതെ ഒരു പ്ലേ-ഓഫ് മത്സരവും സെമി ഫൈനലും നടക്കും. സ്വന്തം മണ്ണിൽ പ്രിയ ടീമിന്റെ കൂടുതൽ മത്സരങ്ങൾ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ബാംഗ്ലൂർ ആരാധകർ.
