ചെന്നൈ: തമിഴ് സാഹിത്യലോകത്തെ ഇതിഹാസ തുല്യനായ കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
ചെന്നൈ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു ഒരു പരിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980-ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത നിഴൽകൾ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
അൻപത് വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500-ലധികം ഗാനങ്ങളും കവിതകളും വൈരമുത്തു രചിച്ചിട്ടുണ്ട്. ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടി. ഇന്ത്യയിൽ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ച വ്യക്തിയാണ് അദ്ദേഹം.
ആറ് തവണ തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.
കവിതയ്ക്കും നോവലിനും പുറമെ മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹം തമിഴ് സാഹിത്യത്തിലെ ആധുനിക ശബ്ദമായാണ് അറിയപ്പെടുന്നത്. കള്ളിക്കാട്ടു ഇതിഹാസം എന്ന പ്രശസ്ത കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. രാജ്യം മുൻപ് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. തമിഴ് ഭാഷയെയും സംസ്കാരത്തെയും ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ആർ. വൈരമുത്തു
