ബെംഗളൂരു: വിവാഹാലോചന നടത്താത്തതിന്റെപേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കർണാടകത്തിലെ ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം.
കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ (36) കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല.
ഇതേസമയം, പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.
സന്നനിഗപ്പയ്ക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘നിങ്ങൾ രണ്ട് ഭാര്യമാരുണ്ട് തനിക്ക് ഒരു ഭാര്യ പോലുമില്ലെന്ന്’ ആക്രോശിച്ചാണ് നിംഗരാജ പിതാവിനെ ആക്രമിച്ചത്.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.