ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് മലയാളി ജൂവലറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുകോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു.
കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം. ജൂവലറികളിൽനിന്നുള്ള ഓർഡർ പ്രകാരം സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുദീനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്. ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിനടുത്തുനിന്ന് സുദീനെയും സഹായി വിവേകിനെയും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ബെളഗാവി, ധാർവാഡ്, ഹുബ്ബള്ളി എന്നിവിടങ്ങളിലെ ജൂവലറികളിൽ ഓർഡർ എടുത്ത് സ്വർണാഭരണങ്ങൾ എത്തിച്ചുനൽകാനെത്തിയതായിരുന്നു ഇവർ. ഹുബ്ബള്ളിയിലെ പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിലായിരുന്നു താമസം.
ധാർവാർഡിൽ പോയി ഓർഡർ എടുത്തശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. ഹിന്ദി സംസാരിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്ന് സുദീൻ നൽകിയ പരാതിയിൽ പറഞ്ഞു.
ചോദ്യംചെയ്യണമെന്ന് പറഞ്ഞ് സംഘത്തിന്റെ കാറിൽ ഇവരെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു. വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ ഹുബ്ബള്ളിയിലും ഇറക്കിവിട്ടു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർചെയ്ത കേസ് അന്വേഷണത്തിനായി സിറ്റി ക്രൈം ബ്യൂറോയ്ക്ക് കൈമാറി. സിസിടിവിയിൽനിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് അന്വേഷണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
