ബെംഗളൂരു: സ്വർണക്കടത്തു കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി.
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത വേളയിലെല്ലാം റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ തന്നെ വാക്കാല്‍ അധിക്ഷേപിച്ചെന്ന് നടി വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.
വെള്ളിയാഴ്ച കോടതി അനുവദിച്ച ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നടിയെ കോടതിയില്‍ ഹാജരാക്കിയത്.
ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഒരുതരത്തിലും നടിയെ ഉപദ്രവിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍ പറഞ്ഞിരുന്നു.
“ചോദ്യം ചെയ്യലിനിടെ പലപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതിരിക്കുകയോ മൗനം പാലിക്കുകയോ ആണ് അവർ ചെയ്തത്.
അന്വേഷണം പൂർണമായും റെക്കോർഡ് ചെയ്തിട്ടുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കു പോലും ഉത്തരം നല്‍കിയില്ല.
കോടതിയില്‍ എത്തിയതിനു പിന്നാലെ എങ്ങനെ മൊഴി നല്‍കണമെന്ന് അഭിഭാഷകർ നിർദേശം നല്‍കി” -അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു.
എന്നാല്‍ ഇതിന് മറുപടിയായി, ചോദ്യംചെയ്യലിന്റെ വേളയില്‍ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് രന്യ പറഞ്ഞു.
“സംസാരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അറിയാമല്ലോ. അവരെന്നെ അടിച്ചില്ല.
എന്നാല്‍ വാക്കാല്‍ വളരെ മോശമായി അധിക്ഷേപിച്ചു. അതെനിക്ക് വലിയ മാനസികാഘാതമായി.
തെളിവെടുപ്പിനെന്ന പേരില്‍ പലയിടത്തും അനാവശ്യമായി കൊണ്ടുപോയി.
അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടും ഇതാണുണ്ടായത്” -രന്യ പറഞ്ഞു.
എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും കേസന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്നും കോടതി വ്യക്തമാക്കി.
രന്യയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 24 വരെ നീട്ടി.
കേസില്‍ ചൊവ്വാഴ്ചയും വാദംകേള്‍ക്കല്‍ തുടരും. ദുബൈയില്‍നിന്ന് 14.2 കിലോ സ്വർണം കടത്തുന്നതിനിടെയാണ് രന്യയെ കഴിഞ്ഞയാഴ്ച ഡി.ആർ.ഐ സംഘം ബംഗളൂരു വിമാനത്താവളത്തില്‍വച്ച് കസ്റ്റഡിയിലെടുത്തത്.
നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.