ഓഹരിവിപണിയുടെ പേരിൽ കഴിഞ്ഞ നാലുമാസത്തിനിടെ നഗരത്തിൽ ഉണ്ടായ സൈബർ തട്ടിപ്പിൽ തട്ടിയത് 197 കോടി

ബെംഗളൂരു : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ ഇരട്ടി തുക നേടാമെന്ന് വിശ്വസിപ്പിച്ച് നാലുമാസത്തിനിടെ ബെംഗളൂരുവിൽനിന്ന് സൈബർകുറ്റവാളികൾ തട്ടിയെടുത്തത് 197 കോടി രൂപ.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ രജിസ്റ്റർചെയ്ത കേസുകൾ 735. ബെംഗളൂരു സൈബർ ക്രൈം പോലീസിന്റേതാണ് കണക്ക്.

നാലുമാസത്തിനിടെ കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് ഏപ്രിലിലാണ്, 279 കേസ്‌. മാർച്ചിൽ 173 കേസും ഫെബ്രുവരിയിൽ 237 കേസും ജനുവരിയിൽ 46 കേസുമാണ് രജിസ്റ്റർചെയ്തത്.

കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലും പണം തിരിച്ചെടുക്കുന്നതിലും കാര്യമായ പുരോഗതിയില്ല.

10 ശതമാനം കേസുകളിൽ മാത്രമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കഴിഞ്ഞത്. ഐ.ടി. ജീവനക്കാരും ബാങ്കുജീവനക്കാരും ഉൾപ്പെടെയുള്ളവർക്കാണ് പണം നഷ്ടപ്പെട്ടത്.

പലരീതിയിലാണ് സൈബർ കുറ്റവാളികൾ തട്ടിപ്പുനടത്തുന്നതെന്ന് പോലീസ് പറയുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരയെക്കണ്ടെത്തുന്നത്.

പിന്നീട് നേരിട്ട് ഫോൺവിളിച്ചാകും ഇടപാടുകൾ. ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് വൻതുക നേടാമെന്ന വിശ്വാസത്തിൽ പലരും തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടുകളിലേക്ക് നേരിട്ടോ ഇവർ നൽകുന്ന വ്യാജ ആപ്പിന്റെ ലിങ്കുകളിലൂടെയോ പണം കൈമാറും.

വിശ്വാസമുറപ്പിക്കാനായി വലിയലാഭം നേടിയവരുടേതെന്നപേരിൽ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ആപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകളും തട്ടിപ്പുകാർ അയച്ചുനൽകുന്നതും പതിവാണ്.

ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പണം ഇരട്ടിയാകുമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളിൽ വീഴാതിരിക്കുകയാണ് തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗമെന്ന് പോലീസ് പറയുന്നു.

ഓഹരിവിപണിയിൽ നിക്ഷേപിക്കാമെന്ന വാഗ്ദാനം നൽകിയുള്ള തട്ടിപ്പുകൾ കണ്ടെത്താൻ സൈബർ ക്രൈം പോലീസിന് പ്രത്യേക സംഘമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us