വന്ദേഭാരത് തീവണ്ടി നിർമാണത്തിന് പ്രാമുഖ്യം നൽകി : എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം കുറയുന്നു

ചെന്നൈ: വന്ദേഭാരത് തീവണ്ടി നിർമാണത്തിന് പ്രാമുഖ്യം നൽകിയതോടെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ എൽ.എച്ച്.ബി. കോച്ചുകളുടെ നിർമാണം കുറഞ്ഞു. 2023-’24 സാമ്പത്തിക വർഷത്തിൽ 2,829 കോച്ചുകളാണ് നിർമിച്ചത്.

ഇതിൽ 1,091 എണ്ണം വന്ദേഭാരതിനും ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്(ഇ.എം.യു.), മെയിൻ ലൈൻ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) എന്നീ തീവണ്ടികൾക്കുവേണ്ടിയുമാണ്. 1,738 എൽ.എച്ച്.ബി.കോച്ചുകളാണ് നിർമിച്ചത്. ഇതിൽ ഭൂരിഭാഗവും എ.സി. ത്രി ടിയർ കോച്ചുകളും ടു ടിയർ കോച്ചുകളുമാണ്. 200 താഴെ സ്ലീപ്പർ കോച്ചുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ.

2023-2024 സാമ്പത്തിക വർഷത്തിൽ 51 വന്ദേഭാരത് റേക്കുകൾ നിർമിച്ചിട്ടുണ്ട്. ഇതിൽ 45 എണ്ണം എട്ട് കോച്ചുകളുള്ളവയും ആറെണ്ണം 16 കോച്ചുകളുള്ളവയുമാണ്. 2022-’23 വർഷത്തിൽ 2702 എൽ.എച്ച്.ബി. കോച്ചുകളാണ് ഐ.സി.എഫിൽ നിർമിച്ചത്.

രാജ്യത്ത് സർവീസ് നടത്തുന്ന പഴയ കോച്ചുകൾക്ക് പകരം മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽവരെ സഞ്ചരിക്കാവുന്ന ആധുനിക സൗകര്യത്തോടു കൂടിയ കോച്ചുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.എച്ച്.ബി.കോച്ചുകളുടെ നിർമാണം ആരംഭിച്ചത്.

ഇതുവരെ 23,000 പഴയ കോച്ചുകൾ മാറ്റി എൽ.എച്ച്.ബി. കോച്ചുകൾ സ്ഥാപിച്ചു. എന്നാൽ, ഇനിയും 50,000-ത്തിലേറെ കോച്ചുകൾ മാറ്റാനുണ്ട്.

പിന്നീടുള്ള വർഷങ്ങളിൽ റെയിൽവേ വന്ദേഭാരത് തീവണ്ടികൾ നിർമിക്കാനാണ് പ്രാധാന്യം നൽകുന്നത്.

വന്ദേഭാരത് തീവണ്ടികൾക്ക് മുന്നിൽ എൻജിനില്ല. കോച്ചുകൾക്ക് അടിഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ട്രാക്‌ഷൻ മോട്ടോറിന്റെ സഹായത്തോടെയാണ് തീവണ്ടി മുന്നോട്ടു സഞ്ചരിക്കുന്നത്.

അതിനാൽ സബർബൻ തീവണ്ടികളെപ്പോലെ വന്ദേഭാരത് തീവണ്ടിക്ക് മുന്നിലേക്കെന്നപോലെ പിന്നിലേക്കും സഞ്ചരിക്കാം.

എൻജിനുള്ള എൽ.എച്ച്.ബി. കോച്ചുകളടങ്ങിയ തീവണ്ടികൾ യാത്ര അവസാനിപ്പിച്ചാൽ യാർഡിലേക്ക് പോകണമെങ്കിൽ എൻജിനുകൾ മാറ്റേണ്ടിവരും. ഇതിനായി കൂടുതൽ സമയം ചെലവഴിക്കേണ്ടിവരും. ഇതാണ് പ്രധാനമായും റെയിൽവേ ചൂണ്ടിക്കാട്ടുന്നത്.

16 കോച്ചുകളുള്ള വന്ദേഭാരത് തീവണ്ടി നിർമിക്കാൻ 115 കോടി രൂപ വേണം. എന്നാൽ, 22 കോച്ചുകളടങ്ങിയ എൽ.എച്ച്.ബി. തീവണ്ടിയുടെ നിർമാണച്ചെലവ് 40 കോടി രൂപയാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാം.

സാധാരണ കോച്ചുകളിലെ സമാനനിരക്കാണ് എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടിയിലും. വന്ദേഭാരതിൽ യാത്രനിരക്ക് കൂടുതലാണ്.

ഇതിന് മണിക്കൂറിൽ 160-നും 180-നും ഇടയിൽ സഞ്ചരിക്കാം. രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും മണിക്കൂറിൽ 110 മുതൽ 130 കിലോമീറ്റർ സഞ്ചരിക്കാനുള്ള സൗകര്യമേയുള്ളൂ. കേരളത്തിൽ പരമാവധി വേഗം 110 കിലോമീറ്റർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us