ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരായ മാനനഷ്ടക്കേസ് എം. എൽഎ പിൻവലിച്ചു

ബെംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ മുന്‍മന്ത്രിയും മൈസൂരു കെ.ആര്‍. നഗറിലെ ജെ.ഡി.എസ് എം.എല്‍.എയുമായ മഹേഷ് നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിച്ചു.

മൈസൂരു ഡെപ്യൂട്ടി കമീഷണറായ കാലത്ത് രോഹിണി മഹേഷിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി കൈയേറ്റമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് മഹേഷ് 2022 സെപ്റ്റംബറില്‍ മാനനഷ്ടക്കേസ് നല്‍കിയത്. സിന്ദൂരി തന്നോട് ക്ഷമ ചോദിച്ചതോടെയാണ് ശനിയാഴ്ച കേസ് പിന്‍വലിച്ചതെന്ന് മഹേഷ് പറഞ്ഞു.

ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മഹേഷ് സിന്ദൂരിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും രോഹിണി സിന്ദൂരിയും തമ്മിലുള്ള രൂക്ഷമായ പോര് ഈയടുത്ത് സംസ്ഥാനത്ത് വന്‍വിവാദമുണ്ടാക്കിയിരുന്നു.

രോഹിണി സിന്ദൂരി മഹേഷുമൊന്നിച്ച്‌ റസ്റ്റാറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയായിരുന്നു പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇരുവരും അനുരഞ്ജനത്തിലെത്തിയെന്നും രാഷ്ട്രീയക്കാരനുമായി പുറത്തുവെച്ച്‌ ഐ.എ.എസ്സുകാരി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമാണെന്നും രൂപ ആരോപിച്ചിരുന്നു. ഇതിനു പിറകെ രോഹിണി അഴിമതിക്കാരിയാണെന്നതടക്കം 19 ആരോപണങ്ങളാണ് ഡി. രൂപ ഫേസ്ബുക്കിലൂടെയും മറ്റും ഉന്നയിച്ചത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us